യതീഷ് ചന്ദ്ര ഐപിഎസ് വീണ്ടും വിവാദത്തിൽ.. ഇത്തവണ വില്ലൻ ആന.. യതീഷ് ചന്ദ്രയ്ക്ക് എതിരെ പരാതി
തൃശൂര്‍: യുഡിഎഫ് ഭരണ കാലത്ത് ഇടത് ഹര്‍ത്താലിന് പ്രവര്‍ത്തകരെ കൈകാര്യം ചെയ്തത് മുതല്‍ വാര്‍ത്തകളിലുണ്ട് ഐപിഎസ് ഓഫീസറായ യതീഷ് ചന്ദ്ര. അടുത്തിടെ ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ ബിജെപിയുടെ സമരകാലത്ത് നിയമലംഘനത്തിന് ശ്രമിച്ച കെ സുരേന്ദ്രനടക്കമുളള ബിജെപിക്കാരെ കൈകാര്യം ചെയ്തും യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ നിറഞ്ഞു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിലും അകപ്പെട്ടിരുന്നു യതീഷ് ചന്ദ്ര.
ഏറ്റവും ഒടുവില്‍ യതീഷ് ചന്ദ്ര വിവാദത്തിലായിരിക്കുന്നത് ആനയുടെ പേരിലാണ്. കഴിഞ്ഞ ദിവസം വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് കാണാന്‍ യതീഷ് ചന്ദ്ര മകനോടൊപ്പം എത്തിയത് വാര്‍ത്തയായിരുന്നു. മകനെ തോളിലിരുത്തി ആനയ്ക്കരികില്‍ യതീഷ് ചന്ദ്ര നില്ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് വിവാദം.
ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സാണ് യതീഷ് ചന്ദ്രയ്ക്ക് എതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ചട്ടം ലംഘിച്ചാണ് കുട്ടിയുമായി യതീഷ് ചന്ദ്ര ആനയ്ക്ക് അരികിലേക്ക് പോയത് എന്നാണ് പരാതി. ആനകളും ആളുകളും തമ്മിലുളള അകലം മൂന്ന് മീറ്റര്‍ പാലിക്കണം എന്ന ചട്ടം പരസ്യമായി ലംഘിച്ചു എന്നാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ബാലാവകാശ കമ്മീഷന് ചെയര്‍മാനും ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് നിവേദനം അയച്ചിരിക്കുകയാണ്.
ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: യതീഷ് ചന്ദ്ര ഐപിഎസ് കുട്ടിയെ തോളിലേന്തി ആനയെ തൊട്ടു രസിച്ചത് ശിക്ഷാർഹമാക്കാൻ കേരള ഗവർണർക്കും ബാലാവകാശ കമ്മീഷൻ ചെയർമാനും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് നിവേദനമയച്ചു. ഇന്നലെ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് കാണാനെത്തിയ യതീഷ് ചന്ദ്ര ഇത്തരത്തിൽ പെരുമാറിയത് ആനകളും ആളുകളും തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ചാണ് ക്യാമറകൾക്ക് മുൻപിൽ ഇത്തരം ടച്ചിങ്സ് നടത്തിയതെന്ന നിവേദനം ആരംഭിക്കുന്നു.