സാനിറ്റൈസറിന് പകരം കൈയ്യിൽ ഗോ മൂത്രം സ്പ്രേ ചെയ്തു; ഹോട്ടലിൽ ഉണ്ടായ അനുഭവം പറഞ്ഞ് ഹൈബി ഈഡൻ
തിരുവനന്തപുരം; ഗോ മൂത്രം ഉപയോഗിച്ചാൽ കൊറോണ വ്യാപനം തടയം എന്നാണ് ഹിന്ദു മഹാ സഭയുടെ പ്രചരണം. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു ഗോമൂത്ര പാർട്ടിയും ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഗോ മൂത്രം അടങ്ങിയ പാനീയം ഇവര്‍ പാര്‍ട്ടിയില്‍ വെച്ച് കുടിക്കുകയും ചെയ്തു.ഗോമൂത്രം,ചാണകം,നെയ്യ്,പാല്,തൈര്,എന്നിവ ചേര്‍ത്തുണ്ടാക്കിയ പാനീയമാണ് പാര്‍ട്ടിയില്‍ വിതരണം ചെയ്തത്.
അതേസമയം ഇതുവരെ ഒരു ശാസ്ത്രീയ ബലവും ഇല്ലാത്ത ഇത്തരം നീക്കങ്ങൾക്കതിരെ അധികൃതർ മൗനം തുടരുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം എംപി ഹൈബി ഈഡൻ അടിയന്തര പ്രമേയത്തിന് സഭയിൽ നോട്ടീസ് നൽകിയിരുന്നു. 'ഗോമൂത്ര' പ്രചരണത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈബി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.
വൈറസ് ചെറുക്കാൻ ഗോ മൂത്രം
ലോകാരോഗ്യ സംഘടനയും വൈദ്യ ശാസ്ത്ര മേഖലയും വൈറസ് തടയാൻ പോംവഴി തേടുമ്പോഴാണ് വൈറസിനെ ചെറുക്കാൻ ഗോമൂത്രത്തിന് കഴിയുമെന്ന് ഹിന്ദു മഹാ സഭ പ്രചരിപ്പിക്കുന്നത്. പുരാതന കാലങ്ങളിൽ അണുക്കളെ നശിപ്പിക്കാൻ സന്യാസിമാർ പശുവിന്റെ മൂത്രവും ചാണവും പ്രയോഗിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്.
ചാണകക്കുറി തൊടുവിക്കണം
കഴിഞ്ഞ ദിവസം അഖില ഭാരത ഹിന്ദു മഹാസഭയുടെ ദില്ലിയിലെ ദേശീയ ആസ്ഥാനത്ത് നടത്തിയ പാർട്ടിയിൽ 200 ഓളം പേരാണ് പങ്കെടുത്തത്. ഇവർ പരിപാടിയിൽ ഗോ മൂത്രം കുടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ഗോ മൂത്രം കുടിക്കാൻ നൽകണമെന്നും ചാണകക്കുറി തൊടുവിക്കണമെന്നും നേരത്തേ ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി പറഞ്ഞിരുന്നു.
നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു
കൊറോണ വൈറസ് വ്യാപനം ശക്തമായ രാജ്യങ്ങളിലെ തലവന്മാർക്ക് ഗോമൂത്രം അയച്ച് നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിർദേശിച്ചിട്ടുണ്ടെന്നും ചക്രപാണി പറഞ്ഞിരുന്നു. അതേസമയം ഇത്തരം അവകാശവാദങ്ങളോടും പ്രചരണങ്ങളോടും സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈബി ഈഡൻ പ്രചരണത്തിന് എതിരെ രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം
അനുയായികൾ ചെയ്യുന്നത്
ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകർന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നത്.
ഗോമൂത്രം ഉപയോഗിച്ചാൽ
വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ നിരന്തരമായി വൃത്തിയാക്കുവാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കുന്നും അധികൃതർ ആവശ്യപ്പെടുമ്പോൾ, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപിക്കുന്നത്. ഇത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രോട്ടോകോളിൻ്റെ ലംഘനവുമാണ്.
ഗോമൂത്രം സ്പ്രേ ചെയ്തു
എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഇന്നലെ മുംബൈയിൽ ഇസ്കോണിൻ്റെ അധീനതയിലുള്ള ഒരു റസ്റ്ററ്ററസ്റ്റിൽ പോയപ്പോൾ സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്ത സംഭവം ഇതിൻ്റെ ഉദാഹരണമാണ്.
ഗുരുതരമായ പ്രത്യാഘാതം
ഈ രോഗം പടരാതിരിക്കാനുള്ള മുൻ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും.
എന്താണെന്ന് വ്യക്തമാക്കണം
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുൾപ്പടെയുള്ള ഭരണകക്ഷി നേതാക്കൻമാരോടും ഈ സർക്കാരിൻ്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇവർ ഈ രാജ്യത്തെ കൊണ്ടു പോവുന്നത് ഇരുണ്ട യുഗത്തിലേക്കാണ്. ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകി.
സിന്ധ്യയെ വാഴിക്കില്ല, മധ്യപ്രദേശിൽ അവസാന നിമിഷം പൂഴിക്കടകനുമായി കമൽനാഥ്
രജത് സർ നന്മയുള്ള, അറിവുള്ള മനുഷ്യനാണ്,തിരിച്ചുവന്ന് ബിഗ് ബോസ് വിജയിക്കട്ടേയെന്ന് രാഹുൽ ഈശ്വർ
"കൊറോണ പശുവിനെ തിന്നുന്നവരെ ശിക്ഷിക്കാൻ ദൈവം അയച്ചതാണ്."; വല്ലാത്ത ദൈവ സങ്കല്പം,കുറിപ്പ്