ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിന് പിന്നിൽ ഗൂഢതാല്പര്യം; മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബല്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി.കേരളത്തോട് കൂടുതൽ അടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽ ഒക്കെ കേരളത്തിന് സമാനമായ രീതിയിലാണ് തലസ്ഥാനം സ്ഥിതിചെയ്യുന്നത്.തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഏവർക്കും അറിയാവുന്നതാണ്.അതുകൊണ്ട് തന്നെ കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള ഗൂഢനീക്കം ആണോ ഇത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ലെന്നും ശിവൻകുട്ടി വിമർശിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബല്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമാണ് .ഇക്കാര്യത്തിൽ കേരളത്തിലെ സുവ്യക്തമായ നിലപാടുണ്ട്. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യൽ മെമ്മോറാണ്ടത്തിൽ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈബി ഈഡൻ കൃത്യമായ ഗൃഹപാഠം നടത്തിയില്ല എന്നാണ് ഇത് കാണിക്കുന്നത്.

തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഏവർക്കും അറിയാവുന്നതാണ്. കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള ഗൂഢനീക്കം ആണോ ഇത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല.
കേരളത്തോട് കൂടുതൽ അടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽ ഒക്കെ കേരളത്തിന് സമാനമായ രീതിയിലാണ് തലസ്ഥാനം സ്ഥിതിചെയ്യുന്നത്. കോൺഗ്രസിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമുണ്ടായിരുന്ന കാലഘട്ടത്തിൽ ഹൈക്കോടതി ബഞ്ച് അടക്കമുള്ള സുപ്രധാന ആവശ്യങ്ങളോട് പോലും അനുകൂലമായല്ല പ്രതികരിച്ചത്. സ്വകാര്യ ബില്ല് കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണെന്നത് അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ശശിതരൂർ എംപിയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട്', പോസ്റ്റിൽ പറഞ്ഞു.
ഈ വർഷം മാര്‍ച്ച് 9ന് ലോകസഭയില്‍ അവതരിപ്പിച്ച ബില്ലിലൂടെയാണ് ഹൈബി ഈഡൻ ഇക്കാര്യം ആവശ്യപ്പെട്ടത്. തലസ്ഥാനം മാറ്റമെന്ന എംപിയുടെ സ്വകാര്യ ബില്ലിമേല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. ഈ ഫയലിലാണ് ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു.












Click it and Unblock the Notifications