നേതൃ ദാരിദ്ര്യമില്ല..! തിരഞ്ഞെടുപ്പ് ജയിച്ചാൽ അടുത്ത മുഖ്യമന്ത്രി ആര്? ഉമ്മൻചാണ്ടി പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി രാഷ്ട്രീയം കലര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
നേതൃ ദാരിദ്രമില്ല
കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നേതൃ ദാരിദ്ര്യമില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. സ്ഥാനമാനങ്ങള്‍ തന്റെ വിഷയമല്ല. ഒരു ജനാധിപത്യ പാര്‍ട്ടി ആകുമ്പോള്‍ ആ പാര്‍ട്ടിയിലെ ഒരുപാട് ചര്‍ച്ചകളും മറ്റും ഉണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാവും തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Recommended Video
പ്രവാസികള്‍
ഇതിനിടെ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടി വിമര്‍ശനം ഉന്നയിച്ചു. പ്രവാസികളുടെ വിമാന യാത്രയ്ക്ക് കോവിഡ്-19-ന് നെഗറ്റീവ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കുകയോ ഒരു മാസത്തേയ്ക്കെങ്കിലും നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദേശത്തു നിന്നും നാട്ടില്‍ മടങ്ങിയെത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും മടക്കി എത്തിക്കാനായിരിക്കണം നമ്മുടെ മുന്‍ഗണന. കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയും നോര്‍ക്ക തന്നെ മുന്‍കൈയെടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആരംഭിച്ചും കൂടുതല്‍ വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തിയും ഇതിന് സഹായകമായ സാഹചര്യം സംസ്ഥാന ഗവണ്‍മെന്റ് ഉണ്ടാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ക്വാറന്റൈന്‍ സൗകര്യം
മടങ്ങിയെത്തുന്നവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യം വിമാനത്താവള നഗരികളിലോ ജില്ലാ കേന്ദ്രങ്ങളിലോ നോര്‍ക്കയും ദുരന്ത നിവാരണ വകുപ്പും ചേര്‍ന്ന് ഒരുക്കണം. ഇതൊന്നും ഇനി വൈകിക്കരുത്. കാരണം, ഗള്‍ഫില്‍ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. ഇന്നലെ വരെ 254 പേരാണ് അവിടെ മരിച്ചത്. കേരളത്തിലുണ്ടാകുന്ന മരണം പോലെ തന്നെ ഹൃദയഭേദകമാണ് ഗള്‍ഫിലെ ഓരോ മലയാളിയുടെ മരണവും.
ചാര്‍ട്ടേഡ് വിമാനങ്ങള്‍
നാട്ടില്‍ അതിവേഗം എത്തുവാന്‍ വെമ്പല്‍കൊള്ളുന്ന പ്രവാസികള്‍ക്ക് വിവിധ സംഘടനകളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കിയത്. കോവിഡ്-19 നെഗറ്റീവ് ടെസ്റ്റ് കേരളത്തിലേയ്ക്കുള്ള സര്‍വീസുകളില്‍ നിര്‍ബന്ധമാക്കിയാല്‍ ഈ വിമാനങ്ങള്‍ മുടങ്ങും. കോവിഡ് പ്രതിരോധ ജാഗ്രതയില്‍ ഒരു കുറവും വരുത്തുവാന്‍ പാടില്ലെന്നുതന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാട്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ് വിവേചനപരമാണ്. ഗള്‍ഫില്‍ നിന്നും തമിഴ്നാട്ടിലേയ്ക്കോ ഡല്‍ഹിയിലേയ്ക്കോ (കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ ഒരിടത്തും) പോകാന്‍ നെഗറ്റീവ് ടെസ്റ്റ് ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.