ആഘോഷത്തിന്റെ പേരില്‍ ക്രിമിനലുകളെ വിട്ടയക്കണോ? സര്‍ക്കാരിന് ഹൈക്കോടതിയുടെ തിരിച്ചടി!!!
കൊച്ചി: തടവുപുള്ളികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം. ആഘോഷത്തിന്റെ പേരില്‍ തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് കോടതി ചോദിച്ചു. തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ജയിലുകളില്‍ നിന്നും നൂറോളം തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചതായി നേരത്തെ സംസ്ഥാന ജയില്‍ മേധാവി ആര്‍.ശ്രീലേഖ വ്യക്തമാക്കിയിരുന്നു.ജയിലുകളില്‍ നിന്നും വിട്ടയക്കപ്പെടാന്‍ തീരുമാനിച്ചവരാകട്ടെ ചെറിയ കാലയളവില്‍ ശിക്ഷിക്കപ്പെട്ടവരും ശിക്ഷാ കാലാവധി തീരാറായതുമായ വ്യക്തികളാണെന്നും വാര്‍ത്താക്കുറിപ്പില്‍ ജയില്‍ മേധാവി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കാന്‍ തീരുമാനിച്ചവരില്‍ നിരവധി കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുളളതായി വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു.
ശിക്ഷായിളവ്
ടിപി ചന്ദ്രശേഖരന്‍ കേസിലെ പതിനൊന്നു പ്രതികള്‍,ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം, കല്ലുവാതിക്കല്‍ മദ്യദുരന്തത്തിലെ പ്രധാന പ്രതി മണിച്ചന്‍, സഹോദരന്‍ വിനോദ്, കാരണവര്‍ വധക്കേസിലെ ഷെറിന്‍, തിരുവനന്തപുരത്തെ ഗുണ്ടാ നേതാവ് ഓംപ്രകാശ് എന്നിങ്ങനെ നിരവധി പേര്‍ക്കാണ് സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്.
വിശേഷ സന്ദര്‍ഭങ്ങള്‍
തടവുകാരുടെ ജയിലിലെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍പെടാത്തവര്‍ക്ക് പല വിശേഷസന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ ശിക്ഷയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2016 ല്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്.
തടവുകാര്‍
മൂവായിരത്തോളം തടവുകാരില്‍ 2262 പേര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന് കാണിച്ച് ജയില്‍വകുപ്പ് 2016 ഒക്ടോബര്‍ 17ന് സര്‍ക്കാരിന് പ്രോപ്പസല്‍ സമര്‍പ്പിക്കുകയായിരുന്നു.
ജയില്‍പുള്ളികള്‍
കൊലപാതകം തൊഴിലാക്കിയവര്‍, വാടകക്കൊലയാളികള്‍, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവര്‍, കള്ളക്കടത്തുമായി ബന്ധപ്പെട്ടു കൊല നടത്തിയവര്‍, ജയില്‍ ഉദ്യോഗസ്ഥരെ കൊല ചെയ്തവര്‍, സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തവര്‍, 65നു മേല്‍ പ്രായമുള്ളവരെ കൊല ചെയ്തവര്‍, ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, വിദേശികളായ തടവുകാര്‍ എന്നിവരെയൊന്നും പരിഗണിക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ശുപാര്‍ശ
തുടര്‍ന്ന് ഈ ലിസ്റ്റ് പരിശോധിക്കാന്‍ ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഷീലാറാണി ചെയര്‍പേഴ്‌സണായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി പരിശോധിച്ച് അര്‍ഹരെന്ന് കണ്ടെത്തിയ 1850 തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാനുളള ശുപാര്‍ശയാണ് ഗവര്‍ണര്‍ക്ക് കൈമാറുന്നത്. ഇതാകട്ടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.
അന്തിമ ലിസ്റ്റ്
പുതിയ ലിസ്റ്റ് പ്രകാരം നൂറോളം പേര്‍ മാത്രമെ ജയിലിനുള്ളില്‍ നിന്നും പുറത്തുവരികയുള്ളുവെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.