മിന്നൽ ഹർത്താലിൽ കുരുങ്ങി യൂത്ത് കോൺഗ്രസ്; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി, നഷ്ടം ഈടാക്കും
Recommended Video
കൊച്ചി: അപ്രതീക്ഷിത ഹർത്താൽ പ്രഖ്യാപനത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ പ്രഖ്യാപിക്കരുതെന്ന ഉത്തരവ് ലംഘിച്ചതിനെതിരെയാണ് നടപടി.
ജനുവരി മൂന്നാം തീയതി ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് പിന്നാലെ മിന്നൽ ഹർത്താലുകൾ നിരോധിച്ച് കോടതി ഉത്തരവിറക്കിയിരുന്നു. നിയമം ലംഘിച്ച് ഹർത്താൽ നടത്തിയവർ ആരായിരുന്നാലും അവർ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. പൊതുഗതാഗതം ഉടൻ പുനസ്ഥാപിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടരുതെന്നും കോടതി നിർദ്ദേശം നൽകി.
7 ദിവസം മുമ്പ്
ഹർത്താൽ പ്രഖ്യാപിക്കുന്നതിന് എഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്. എന്നാൽ കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെ അർദ്ധരാത്രിയിൽ യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഡീൻ കുര്യാക്കോസ് ഉൾപ്പെടെ മൂന്ന് പേർക്ക് കോടതി നോട്ടീസ് അയച്ചു. ഹർത്താലിൽ ഉണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം അത് ആഹ്വാനം ചെയ്തവർക്കാണെന്നും ഇവരിൽ നിന്ന് നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ഈടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
അനുമതി റദ്ദാക്കാൻ
മുന്നറിയിപ്പില്ലാതെ ഹർത്താൽ പ്രഖ്യാപിച്ചത് കോടതിയലക്ഷ്യവും ക്രിമിനൽ കുറ്റവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുളള നേതാക്കൾ കോടതിയലക്ഷ നടപടി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോടതി ഉത്തരവ് ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനാനുമതി റദ്ദാക്കാൻ വകുപ്പുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റ് കൈമാറി
യൂത്ത് കോൺഗ്രസാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സർക്കാർ കോടതിയിൽ സമർപ്പിച്ചു. അതേസമയം നടപടിയെ നിയമപരമായി തന്നെ നേരിടുമെന്നും ഹർത്താൽ അനിവാര്യമായിരുന്നുവെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
വ്യാപക സംഘർഷം
അതേസമയം യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക സംഘർഷങ്ങളാണുണ്ടായത്. ചിന്നക്കടയിൽ ഓട്ടോ ഡ്രൈവറേയും മലപ്പുറത്ത് ബസ് ഡ്രൈവറേയും സമരക്കാർ കയ്യേറ്റം ചെയ്തു. കൊയിലാണ്ടിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ പൂട്ടിയിട്ടു. കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. മിന്നൽ ഹർത്താൽ പൊതുജനത്തെ വലച്ചു.
അർദ്ധരാത്രിയിലെ കൊലപാതകം
ഞായറാഴ്ച രാത്രിയാണ് കാസർഗോഡ് പെരിയ കല്ലിയോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപണം. ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. സിപിഎം പ്രവര്‍ത്തകരാണ് കൊല നടത്തിയത് എന്നും സിപിഎം പ്രാദേശിക നേതൃത്വത്തിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും എഫ്‌ഐആറില്‍ സൂചനയുണ്ട്.