കുഞ്ഞിന്റെ തലയ്ക്ക് അമിത വളർച്ച, 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ യുവതിക്ക് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗര്‍ഭഛിദ്രം കുറ്റകരമാണ്. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമ പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദമുളളൂ. എന്നാല്‍ കൊല്ലം സ്വദേശിനിയായ യുവതിയുടേയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
37കാരിയായ യുവതിയുടെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ തല അമിതമായി വളരുന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ 20 ആഴ്ച പിന്നിട്ടിരുന്നത് കൊണ്ട് ഗര്‍ഭഛിദ്രം സാധ്യമല്ലായിരുന്നു. ഈ അവസ്ഥയില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് അമ്മയുടെ ജീവന് വരെ അപകടം ഉണ്ടാക്കിയേക്കാം എന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്.
ഇതേത്തുടര്‍ന്നാണ് ഗര്‍ഭഛിദ്രം നടത്താന്‍ അനുവാദം തേടി യുവതിയും ഭര്‍ത്താവും ഹൈക്കോടതിയെ സമീപിച്ചത്. അബോർഷൻ നടത്തുക വഴി അമ്മയുടെ ജീവന് അപകട സാധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഗര്‍ഭഛിദ്രം എന്ന ആവശ്യത്തില്‍ യുവതി ഉറച്ച് നിന്നതോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അപകട സാധ്യത സ്വയം നേരിടണമെന്ന് യുവതിയോടും ഭര്‍ത്താവിനോടും കോടതി നിര്‍ദേശിച്ചു.
കൃത്രിമ ബീജ സങ്കലനം അഥവാ ഐവിഎഫ് വഴിയാണ് യുവതി ഗര്‍ഭം ധരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഗര്‍ഭം അലസിപ്പിക്കും. 1971ലെ നിയമപ്രകാരം മൂന്ന് വര്‍ഷം തടവവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഗര്‍ഭഛിദ്രം. 20 ആഴ്ച എന്ന കാലപരിധി ഉയര്‍ത്തുന്നത് അടക്കമുളള ഭേദഗതികള്‍ വരുത്തി ഈ നിയമം പുതുക്കിപ്പണിയണം എന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. സ്വന്തം ശരീരത്തില്‍ എന്ത് ചെയ്യണം എന്ന് നിര്‍ണയിക്കാനുളള അവകാശം വ്യക്തികളില്‍ നിക്ഷിപ്തമാണ് എന്നാണ് വനിതാ സംഘടനകള്‍ അടക്കം വാദിക്കുന്നത്.
അതേ സമയം ഗര്‍ഭഛിദ്രം നടത്താനുളള പൂര്‍ണ അവകാശം സ്ത്രീകള്‍ക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാർ നിലപാട് . സുപ്രീം കോടതിയിലാണ് കേന്ദ്ര കുടുംബ-ആരോഗ്യ മന്ത്രാലയം അടുത്തിടെ നിലപാട് അറിയിച്ചത്. ഗര്‍ഭം അലസിപ്പിക്കാന്‍ നിലവിലുളള സമയപരിധി ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് ഡോ. നിഖില്‍ ദത്തര്‍ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.