'ഗോമാതാ ഉലര്‍ത്ത്' വീഡിയോ, ജാമ്യം റദ്ദാക്കാതിരിക്കാൻ രഹ്ന ഫാത്തിമയ്ക്ക് ഒരവസരം കൂടി നൽകി കോടതി
കൊച്ചി: ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. സമൂഹ മാധ്യമങ്ങള്‍ അടക്കമുളള മാധ്യമങ്ങള്‍ വഴി അഭിപ്രായ പ്രകടനം നടത്തുന്നതിനാണ് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഗോമാതാ ഉലര്‍ത്ത് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് രഹ്ന ഫാത്തിമയുടെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..
വിവാദമായ ഫോട്ടോ
2018ല്‍ സുപ്രീം കോടതി എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം അനുവദിച്ച് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിന് എത്തിയത് വലിയ വിവാദമായിരുന്നു. മലകയറുന്നതിന് മുന്‍പ് രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് കേസിന് ആധാരം. കറുപ്പുടുത്ത് മാല ചുറ്റിയ നിലയില്‍ ആയിരുന്നു ചിത്രം.
ബിഎസ്എൻഎൽ പുറത്താക്കി
ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പത്തനംതിട്ട പോലീസ് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തത്. 18 ദിവസം രഹ്ന ജയിലില്‍ കിടന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രഹ്ന ഫാത്തിമയെ ജോലി ചെയ്യുന്ന സ്ഥാപനം ആയിരുന്ന ബിഎസ്എന്‍എല്ലില്‍ നിന്ന് പുറത്താക്കിയിരുന്നു.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന്
ഈ കേസില്‍ ഹൈക്കോടതി രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രഹ്ന ഫാത്തിമ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാരോപിച്ചാണ് ഹൈക്കോടതിക്ക് മുന്നില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി രഹ്ന ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ഒരു അവസരം കൂടി നല്‍കുകയാണ്
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസ്, രഹ്ന ഫാത്തിമയ്ക്ക് ഒരു അവസരം കൂടി നല്‍കുകയാണ് എന്ന് വ്യക്തമാക്കി. ജാമ്യം റദ്ദാക്കാനുളള കാരണങ്ങള്‍ ഉണ്ടെങ്കിലും ഒരു അവസരം കൂടി നല്‍കുകയാണ് എന്ന് ഹൈക്കോടതി പറഞ്ഞു. കേസിന്റെ വിചാരണ തീരുന്നത് വരെ നേരിട്ടോ അല്ലാതെയോ പ്രസിദ്ധീകരണങ്ങള്‍, ഇലക്ട്രോണിക്-സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി അഭിപ്രായങ്ങള്‍ പറയരുത് എന്നാണ് നിര്‍ദേശം.
ഹാജരായി ഒപ്പിടണം
അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ രണ്ട് ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പിടണം. അതിന് ശേഷമുളള മൂന്ന് മാസം ആഴ്ചയില്‍ ഓരോ ദിവസവും ഹാജരാകണം. രഹ്നയുടെ കുക്കറി വീഡിയോ ആവശ്യമെങ്കില്‍ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.
പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ല
രണ്ട് കേസില്‍ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും ഇവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ലെന്നും ഇനിയെങ്കിലും മറ്റുളളവരുടെ അവകാശങ്ങളെ മാനിക്കുമെന്നാണ് കരുതുന്നതെന്നും ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു. ഇനിയെങ്കിലും മറ്റുളളവരുടെ അവകാശങ്ങളെ മാനിക്കുമെന്ന് കരുതുന്നു. മറ്റുളളവരുടെ അവകാശങ്ങള്‍ നിഷേധിച്ച് കൊണ്ടാകരുത് അഭിപ്രായ സ്വാതന്ത്ര്യം എന്ന് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.