നടി ആക്രമിക്കപ്പെട്ട കേസ് റിപ്പോർട്ട് ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്; അന്വേഷണ വിവരങ്ങൾ പുറത്തുവിടരുതെന്ന്
കൊച്ചി; നടി ആക്രമിക്കപ്പട്ട കേസ് റിപ്പോർട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി. കോടതികളിൽ നൽകുന്ന അപേക്ഷയിലേയോ സത്യവാങ്ങ്മൂലത്തിലേയോ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നാണ് കോടതി നിർദ്ദേശം. അന്വേഷണ വിവരങ്ങൾ പുറത്തുവിടരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

Recommended Video
നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഡിജിപി ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വധഗൂഢാലോചന കേസിൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. രഹസ്യവിചാരണ സംബന്ധിച്ച് മാധ്യമങ്ങൾ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്ന് ആരോപിച്ച് സുരാജ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. കേസ് വിവരങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും സുരാജ് ഹർജിയിൽ പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു മാസത്തെ സമയം കൂടി ഹൈക്കോടതി നീട്ടി നൽകിയിട്ടുണ്ട്. ഇതിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനും കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലുമാണ് ക്രൈംബ്രാഞ്ച്. കേസിൽ കഴിഞ്ഞ ദിവസം ദിലീപിന്റെ സഹോദരൻ അനൂപിനേും സഹോദരി ഭർത്താവ് സുരാജിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇനി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. നേരത്തേ കാവ്യയ്ക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. സാക്ഷിയായതിനാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യ ആവശ്യപ്പെട്ടത്. ഇതിനോട് ക്രൈംബ്രാഞ്ച് അനുകൂല നിലപാടല്ല സ്വീകരിച്ചത്. തുടരന്വേഷണം അനുവദിച്ച സാഹചര്യത്തിൽ കാവ്യയെ ഉൾപ്പെടെ ചോദ്യം ചെയ്യുന്ന നടപടികൾക്ക് ക്രൈംബ്രാഞ്ച് വേഗം കൂട്ടിയേക്കും.
അതിനിടെ : നടിയെ ആക്രമിച്ച കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ മാർട്ടിൻ ആന്റണി നടി ആക്രമിക്കപ്പെട്ടപ്പോൾ വാഹനം ഓടിക്കുകയായിരുന്നുവെന്നും സുനിയാണ് നടിയെ ആക്രമിച്ചതെന്നുമാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബേല ത്രിവേദി ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications