മന്ത്രിമാർക്ക് താൽപര്യം വിദേശ യാത്രകളിൽ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിലുള്ള വിശ്വാസം നഷ്ടമായി. മന്ത്രിമാർക്ക് വിദേശയാത്രകൾ നടത്താനാണ് താൽപര്യമെന്നും സർക്കാർ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും കോടതി വിമർശിച്ചു. സർക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം.
വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം
നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് മാസത്തിനുളളിൽ ഉത്തരവ് നടപ്പിലാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഒരു വർഷമായിട്ടും സംസ്ഥാന സർക്കാർ ഇത് നടപ്പിലാക്കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.
ഇങ്ങനെയാണെങ്കിൽ എന്തിനാണ് കോടതി ഉത്തരവുകൾ ഇറക്കുന്നത്? മന്ത്രിമാർക്ക് താൽപര്യം വിദേശയാത്രകളിലാണ്. സർക്കാർ ഉദ്യോഗസ്ഥലോബിയുടെ തടവിലാണെങ്കിൽ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് രാമചന്ദ്രൻ വിമർശിച്ചു. വാക്കാലായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
ഐഎഎസുകാർ ഏസി മുറികളിൽ ഇരുന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ അവർ തിരിച്ചറിയുന്നില്ലെന്നും കോടതി വിമർശിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ കൃഷി വകുപ്പ് സെക്രട്ടറി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.