പെരിയ കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ വൈകുന്നത് എന്തുകൊണ്ട്? ഡിജിപിക്കെതിരെ ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിട്ടും വിധി നടപ്പിലാക്കാത്ത സംസ്ഥാന പോലീസ് സേനയ്ക്കും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ഡിജിപിയുടെ നടപടി കൃത്യ
വിലോപമാണ്. സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്നത് തെളിവുകൾ ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കളാണ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്. തെളിവുകൾ ഇല്ലാതാക്കാനാണ് അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകിപ്പിക്കുന്നതെന്നാണ് ഹർജിയിലെ ആരോപണം.

എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ വൈകുന്നതെന്ന് ചോദിച്ച കോടതി കേസ് ഡയറി ഉടനടി കൈമാറണമെന്നും ഉത്തരവിട്ടു. കോടതി ഉത്തരവ് നടപ്പിലാക്കാൻ സമയം ആവശ്യമായിരുന്നുവെങ്കിൽ ഡിജിപിക്ക് കോടതിയെ സമീപിക്കാമായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 30നാണ് പെരിയ ഇരടക്കൊലപാതക കേസ് സിബിഐക്ക് കൈമാറാൻ കോടതി ഉത്തരവിട്ടത്. ഒക്ടോബർ മൂന്നിന് തന്നെ കേസ് ഡയറി കൈമാറണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയിരുന്നുവെന്ന് സിബിഐ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
സംസ്ഥാന പോലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ചാണ് കോടതി കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടത്. കേസിൽ ഗൗരവപൂർവ്വവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്.












Click it and Unblock the Notifications