ജിഷ്ണു പ്രണോയ് കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
ജിഷ്ണു പ്രണോയി കേസിലും വെള്ളാപ്പള്ളി കോളേജ് കേസിലും അന്വഷണോദ്യഗസ്ഥർക്ക് ഹൈക്കോടതിയുടെ വിമർശനം. ജനഹിതം നോക്കിയല്ല നീതിയുക്തമായി കേസ് അന്വേഷിക്കണമെന്നും കോടതി.
കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ വിമര്‍ശനം. ആരേയും പ്രതിയാക്കാവുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് ഹൈക്കോടതി. ജനഹിതമനുസരിച്ചല്ല കേസില്‍ നീതിയുക്തമായ അന്വേഷണമാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ജിഷ്ണു പ്രണോയ് കേസിലെ ജാമ്യാപേക്ഷ, വെള്ളാപ്പള്ളി കോളേജിലെ സുഭാഷ് വാസുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്നിവ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ജിഷ്ണു കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
കായംകുളം വെള്ളാപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലും പോലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തി. കേരളത്തില്‍ ആരേയും പ്രതിയാക്കാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നിരീക്ഷിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ പെരുമാറണമെന്നും ഓര്‍മിപ്പിച്ചു. വെള്ളാപ്പള്ളി കോളേജിലെ സുഭാഷ് വാസുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ ആത്മഹത്യാക്കുറിപ്പില്‍ കോളേജ് അധികൃതരുടെ പീഡനത്തേക്കുറിച്ച് പറയുന്നില്ലെന്നും കോടതി കണ്ടെത്തി. കോളേജ് ചെയര്‍മാര്‍ കൃഷ്ണദാസിന്റെ പ്രേരണ പ്രകാരമാണ് കോപ്പിയടിച്ചെന്ന് മൊഴി നല്‍കിയതെന്നുള്ള പ്രിന്‍സിപ്പലിന്റെ വാദവും കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍ പൊതുജന അഭിപ്രായത്തിന് അനുസരിച്ചല്ല അന്വേഷണം നടത്തേണ്ടതെന്ന് നിരീക്ഷിച്ച കോടതി നീതിയുക്തമായ അന്വേഷണമാണ് വേണ്ടതെന്നും ഓര്‍മിപ്പിച്ചു.
ജിഷ്ണു കേസിന്റെ മറവില്‍ ഗൂഢാലോചന നടക്കുന്നതായി കാണിച്ച് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ അറസ്റ്റ് ഒത്തുകളിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.