എം ശിവശങ്കറിന് വൻ തിരിച്ചടി, ജാമ്യാപേക്ഷകൾ ഹൈക്കോടതി തളളി, അറസ്റ്റിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് വന്‍ തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തളളി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇഡി, കസ്റ്റംസ് കേസുകളിലെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി തളളിയിരിക്കുന്നത്. ഇതോടെ എം ശിവശങ്കറിന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ അപക്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യാന്‍ മാത്രമുളള തെളിവുകള്‍ ഉണ്ടെന്നും സാമ്പത്തിക ഇടപാടില്‍ ശിവശങ്കര്‍ പങ്കാളിയാകരുതായിരുവെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാഗ്യലക്ഷ്മിക്കെതിരെ വിജയ് പി നായർ, ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന്
തിരുവനന്തപുരം വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ ആണ് നിലവില്‍ ശിവശങ്കര്‍ ഉളളത്. ശിവശങ്കറിന് 7 ദിവസത്തെ ചികിത്സ കൂടി വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ രണ്ട് ജാമ്യ ഹര്‍ജികളും ഹൈക്കോടതി തളളിയതോടെ അറസ്റ്റ് നീക്കവുമായി ഇഡിക്കും കസ്റ്റംസിനും മുന്നോട്ട് പോകാനുളള വഴിയാണ് തുറന്നിരിക്കുന്നത്. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെതിരെ ഇഡിയും കസ്റ്റംസും ശക്തമായി കോടതിയില്‍ വാദമുഖങ്ങള്‍ ഉയര്‍ത്തിയിരുന്നു. ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നതിനുളള തെളിവുകള്‍ മുദ്ര വെച്ച കവറില്‍ ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സ്വപ്ന സുരേഷുമായി ശിവശങ്കര്‍ നടത്തിയ 2018 മുതലുളള വാട്സ്ആപ്പ് ചാറ്റുകള്‍ അടക്കമാണ് ശിവശങ്കരന് കുരുക്കായിരിക്കുന്നത് എന്നാണ് വിവരം. ഇവരുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ശിവശങ്കര്‍ നല്‍കിയില്ലെന്നും ഇഡി ആരോപിക്കുന്നു. സ്വപ്നയെ മുന്നില്‍ നിര്‍ത്തി സ്വര്‍ണ്ണക്കടത്തിന് പിന്നിലുളള കിംഗ് പിന് ശിവശങ്കര്‍ ആണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വേണം എന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Recommended Video
മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന് വേണ്ടി ദുരുപയോഗം ചെയ്തതായും ഇഡി ആരോപിച്ചു. ശിവശങ്കര്‍ പലതവണ കസ്റ്റംസിനെ വിളിച്ചതായി ഇഡി ആരോപിക്കുന്നു. വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സ്വര്‍ണം വിട്ട് കിട്ടുന്നതിന് വേണ്ടിയാണ് ശിവശങ്കര്‍ ഇടപെട്ടത് എന്നും ഇഡി പറയുന്നു. അതേസമയം സ്വപ്ന സുരേഷുമായുളള അടുപ്പം സമ്മതിക്കുന്ന ശിവശങ്കർ സ്വർണ്ണക്കടത്തിലും കളളപ്പണ ഇടപാടുകളിലും ഉളള ബന്ധം നിഷേധിക്കുന്നു. രാഷ്ട്രീയ കളികളുടെ ഇരയാണ് താൻ എന്നാണ് ശിവശങ്കർ വാദിക്കുന്നത്.