വാളയാര്‍ കേസ് അന്വേഷണം ഉടന്‍ സിബിഐ ഏറ്റെടുക്കണം, ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: വാളയാര്‍ കേസ് ഉടന്‍ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വാളയാര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പത്ത് ദിവസത്തിനുള്ളില്‍ സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കേസന്വേഷണം സിബിഐക്ക് വിട്ട സര്‍ക്കാര്‍ വിജ്ഞാപനത്തിന് എതിരെ ആയിരുന്നു അമ്മ ഹൈക്കോടതിയെ സമീപിച്ചത്.
തിരക്കിട്ട പ്രചാരണത്തിൽ ബിജെപി സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാർ- ചിത്രങ്ങൾ കാണാം
വാളയാര്‍ കേസ് സിബിഐക്ക് വിട്ടുകൊണ്ടുളള സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അപാകതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ തുടരന്വേഷണത്തിനാണോ പുനരന്വേഷണത്തിനാണോ സര്‍ക്കാര്‍ ഉത്തരവിട്ടത് എന്നതിലായിരുന്നു അവ്യക്തത നിലനിന്നിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്നാണ് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം നടത്താന്‍ എന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയിരിക്കുന്നത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിക്കാണ് വാളയാര്‍ കേസില്‍ വേഗത്തില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇതിനകം തന്നെ സിബിഐക്ക് കൈമാറിയിട്ടുളളതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ശ്വേത ബസുവിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം