നടിയെ ആക്രമിച്ച കേസ്: പുതിയ സാക്ഷികളെ വിസ്തരിക്കാൻ സമയം നീട്ടി നൽകി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വിസ്തരിക്കുന്നതിന് സമയ പരിധി നീട്ടി നല്‍കി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരമാണ് നടപടി. പത്ത് ദിവസം കൂടിയാണ് സാക്ഷി വിസ്താരത്തിന് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. നടിയുടെ കേസില്‍ പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണം എന്നുളള സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചിരുന്നു. അതേസമയം പഴയ മൂന്ന് സാക്ഷികളെ പുനര്‍വിസ്താരം നടത്താനുളള അപേക്ഷ കോടതി അംഗീകരിച്ചില്ല.
ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് റാഫി, സംവിധായകന്‍ വ്യാസന്‍ എടവനക്കാടിനെയും ചോദ്യം ചെയ്യുന്നു
പുതിയ സാക്ഷികളുടെ വിസ്താരം പത്ത് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ സാക്ഷികളില്‍ ചിലര്‍ കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ സമയം നീട്ടി നല്‍കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പുതിയ സാക്ഷികളില്‍ മൂന്ന് പേരെ വിസ്തരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസിന്റെ വിചാരണ നീട്ടണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. വിചാരണ പൂര്‍ത്തീകരിക്കാന്‍ ആറ് മാസം കൂടി സമയം നീട്ടി നല്‍കണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ പുതിയ തെളിവുകളുടേയും പുനരന്വേഷണത്തിന്റെയും സാഹചര്യത്തിലായിരുന്നു വിചാരണയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയത്. വിചാരണ നീട്ടുന്നതിനെ ദിലീപ് സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തു. വിചാരണ കോടതി ജഡ്ജിയെ നീക്കം ചെയ്യാനുളള ശ്രമമാണ് ഇതെന്നാണ് ദിലീപ് വാദിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന് എതിരെ ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത് വിചാരണ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കോടതി നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ബൈജു പൗലോസ് ചോര്‍ത്തി നല്‍കുന്നു എന്നാണ് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ബൈജു പൗലോസിന്റെ പക്കലുണ്ടെന്നും അത് ദുരുപയോഗപ്പെടുത്താന്‍ സാധ്യത ഉളളതിനാല്‍ കോടതിക്ക് കൈമാറണം എന്നും ആവശ്യപ്പെട്ടുളള ഹര്‍ജിയും വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി കോടതി മാറ്റി.
Recommended Video
അതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിക്കും. ഹൈക്കോടതി അനുവദിച്ച മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ സമയം ഇന്ന് വരെയാണ്. ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.