ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം; ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: ഡ്യൂട്ടിക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ കോടതി സംസ്ഥന സർക്കാരിന് നോട്ടീസ് അയച്ചു. വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടി രൂപ നൽകാൻ സർക്കാരിന് നിർദേശം നൽകണം എന്നാണ് മനോജ് രാജഗോപാൽ പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
കൊട്ടാരക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണം എന്നും ഡോക്ടർമാർ, നഴ്സുമാർ, മറ്റ് സ്റ്റാഫുകൾ തുടങ്ങിയവർക്ക് സംരക്ഷണം നൽകാൻ ഹൈക്കോടതി മാർഗ നിർദേശങ്ങളുണ്ടാക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനം എടുത്തിട്ടില്ല എന്നും ഹർജിയിൽ പറയുന്നു.

ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വന്ദനയ്ക്ക് നീതി ഉറപ്പാക്കാനായി അന്വേഷണം കോടതി നിരീക്ഷിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കോടതി നേരത്തെ സ്വമേധയാ എടുത്ത കേസിന്റെ ഒപ്പം ഈ ഹർജിയും ചേർക്കാനും ഹൈക്കോടതി നിർദേശം നൽകി.
മെയ് 10 നാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിക്ക് ചികിത്സിക്കാനായി പൊലീസ് കൊണ്ടുവന്ന സന്ദീപ് എന്നയാൾ ആളാണ് ഡോ വന്ദനനെ കുത്തിക്കൊലപ്പെടുത്തിയത്. ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ. വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4 മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനും ഡോക്ടർമാർക്കും വീഴ്ച പറ്റി എന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. രണ്ട് ഡോക്ടർമാർക്കും പോലീസിനും ജാഗ്രതക്കുറവ് സംഭവിച്ചു എന്നാണ് കണ്ടെത്തൽ. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ. സാജൻ മാത്യൂ ആണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല എന്നും റിപ്പോർട്ടിലുണ്ട്. ആശുപത്രിയുടെ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരെ നിയോഗിക്കണം എന്ന നിർദേശവും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ഉണ്ട്. ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടരുകയാണ്. പോലീസ് സർജന്റെ അടക്കം മൊഴി രേഖപ്പെടുത്തി.












Click it and Unblock the Notifications