അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി∙ മൂന്നാർ ചിന്നക്കനാലിൽ അക്രമകാരിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മാറ്റിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. അടുത്ത ബുധനാഴ്ച വരെ നടപടികൾ പാടില്ല എന്നാണഅ ഉത്തരവ്. മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. വൈകിട്ട് പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ആണ് ഈ നടപടി. രാത്രി എട്ടു മുതൽ 9.20 വരെയാണ് ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഉണ്ടായിരുന്നത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വിജു എബ്രഹാം എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച കോട്ടയത്ത് വനം വകുപ്പിന്റെ ഉന്നതതല യോഗം ചേരുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഹൈക്കോടതി ഉത്തരവിൽ തുടർനടപടികൾ ആലോചിക്കുമെന്നും ചിന്നക്കനാലിലെ ജനങ്ങൾക്ക് ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെ കോവളത്ത് ഒരു നായയോട് ക്രൂരത കാട്ടിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത കൂടി ഈ വിഷയത്തിൽ ഉൾപ്പെട്ടു. നാട്ടാനകളോടുള്ള ക്രൂരത കൂടി ഈ കേസിൽ ഉൾപ്പെടുത്തുകയും ഇതിൽ അമിക്കസ് ക്യൂറിമാരെ നിയോഗിക്കുകയും ചെയ്തിരുന്നു. അരിക്കൊമ്പനുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് അമിക്കസ് ക്യൂറിമാരാണ്. തുടർന്ന് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു. ഈ മാസം 29ന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. അതുവരെ നടപടി പാടില്ലെന്നാണ് നിർദ്ദേശം.
ആനയെ പിടികൂടുക എന്നത് അവസാന മാർഗമാണ്. അതിനു മുൻപു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നോ എന്ന് വനംവകുപ്പിനോട് ഹൈക്കോടതി ചോദിച്ചു. കോളർ ഘടിപ്പിച്ച് ആനയെ ട്രാക്ക് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തിയോയെന്നും കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളേക്കാൾ, പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലാണ് അരിക്കൊമ്പന്റെ നീക്കം എന്നായിരുന്നു വനം വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ആനയെ പിടികൂടാനുള്ള നടപടിയിലേക്ക് കടന്നതെന്നും വനംവകുപ്പ് പറഞ്ഞു.
അരിക്കൊമ്പനുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജി കൂടി ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്കു കൊണ്ടുപോകരുത് എന്നാണ് ഈ ഹർജിയിലെ ആവശ്യം. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്നും ആനയെ ജനവാസമില്ലാത്ത വനമേഖലയിൽ തുറന്നുവിടണമെന്നും ഹർജിയിലുണ്ട്. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ഹർജി പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എടുക്കുന്ന തീരുമാനവും നിർണായകമാവുന്നതാണ്.












Click it and Unblock the Notifications