പിവി അൻവറിന് തിരിച്ചടി, തടയണ പൊളിച്ച് വെള്ളം ഒഴുക്കി കളയണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. നിലമ്പൂര്‍ കക്കാടംപൊയിലുളള തടയണ പൊളിച്ച് നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിവി അന്‍വറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുളളതാണ് ഈ തടയണ. രണ്ടാം പ്രളയകാലത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളിലൊന്ന് നിലമ്പൂര്‍. തടയണ സ്ഥിതി ചെയ്യുന്ന കക്കാടംപൊയില്‍ നിരന്തരമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചലുമുണ്ടായിരുന്നു.
ഇക്കാര്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ്. വലിയ ദുരന്തങ്ങളുണ്ടായിട്ടും നമ്മള് എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു. തടയണ ഉടമസ്ഥര്‍ തന്നെ പൊളിച്ച് നീക്കി വെള്ളം ഒഴുക്കിക്കളയണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
തടയണ പൊളിച്ച് നീക്കുന്നതിന് അടക്കമുളള ചിലവ് ഉടമസ്ഥര്‍ തന്നെ നിര്‍വ്വഹിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കുറി ഏറ്റവും വലിയ ദുരന്തമുണ്ടായ കവളപ്പാറയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ദൂരത്തിലാണ് തടയണ. തടയണ സ്ഥിതി ചെയ്യുന്ന മേഖലയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തണമെന്നും കോടതി ഉത്തരവിലുണ്ട്. പരിശോധനാ സംഘത്തില്‍ ജനസേചന വകുപ്പിലേയും ഖനന വകുപ്പിലേയും വിദഗ്ധരും പങ്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കവളപ്പാറയിലെ ദുരന്തമേഖലയിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടേയും നിലമ്പൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേയും പേരില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്. ദുരിതബാധിതര്‍ക്കായി പത്ത് ലക്ഷം രൂപയും എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. അതിനിടെ തന്നെ അന്‍വര്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരിസ്ഥിതി നിയമലംഘനങ്ങളെക്കുറിച്ചും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിനിടെയാണ് നിര്‍ണായക കോടതി വിധി.