പിണറായി സർക്കാരിന് തിരിച്ചടി.. സെൻകുമാറിന് എതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് എതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായി പ്രഖ്യാപിച്ച അന്വേഷണം ദുരുദ്ദേശപരമാണെന്ന് കാട്ടി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന പോലീസ് മേധാവിയുടെ പദവിയിലിരിക്കവേ സെന്‍കുമാര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും കെഎസ്ആര്‍ടിസി ഡയറക്ടറായിരിക്കെ പോലീസിലെ ഉന്നത സ്ഥാനം ദുര്‍വിനിയോഗം നടത്തിയെന്നുമായിരുന്നു ആരോപണങ്ങള്‍. മാത്രമല്ല, വ്യാജ ചികിത്സാ രേഖകളുണ്ടാക്കി ആനുകൂല്യം പറ്റിയെന്ന ആരോപണവും സെന്‍കുമാറിന് എതിരെയുണ്ടായിരുന്നു.
കുറ്റപത്രത്തിലെ രഹസ്യങ്ങൾ പരസ്യമാക്കിയത് ഗൂഢാലോചന.. കൊമ്പ് കോർത്ത് ദിലീപും പോലീസും
ഈ ആരോപണങ്ങളുടെ പുറത്ത് പ്രഖ്യാപിച്ച അന്വേഷണമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സെന്‍കുമാറിന് എതിരെയുള്ള കേസുകളില്‍ സര്‍ക്കാര്‍ അമിതോത്സാഹം കാണിക്കുന്നതിനെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഇതിനെക്കാളം പ്രധാന്യമുള്ള മറ്റ് കേസുകളുടെ കാര്യത്തില്‍ ഈ ഉത്സാഹം കാണിക്കാത്തത് എന്ത് കൊണ്ടാണെന്ന് ഹൈക്കോടതി ചോദിക്കുകയുണ്ടായി. എന്തായാലും പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതി വിധി. ഇടത് സർക്കാരും സെൻകുമാറും തമ്മിൽ കുറച്ച് കാലമായി ഏറ്റ്മുട്ടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്.