പ്രണയിച്ച് വിവാഹം കഴിച്ച വിദ്യാർത്ഥികളെ പുറത്താക്കി.. കോളേജിനെ പാഠം പഠിപ്പിച്ച് ഹൈക്കോടതി
കൊച്ചി: പ്രണയവും വിവാഹവുമെല്ലാം ഇന്നത്തെ കാലത്ത് നിരന്തരമായി കോടതികള്‍ കയറി ഇറങ്ങുന്നു. കേരളം അത്തരത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്ത കേസ് ഹാദിയയുടേത് ആയിരുന്നു. അന്ന് ഹാദിയയുടെ വ്യക്തി സ്വാതന്ത്ര്യത്തിനൊപ്പം കോടതി നിന്നു. നിക്ഷിപ്ത താല്പര്യക്കാര്ക്ക് മാളത്തിലൊളിക്കേണ്ടിയും വന്നു.
സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിൽ കൂടിയും മറ്റൊരു പ്രണയവും വിവാഹവും കൂടി കേരളത്തിൽ കോടതി കയറിയിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശികളായ മാളവികയുടേയും വൈശാഖിന്റെയും പ്രണയ വിവാഹമാണ് കോടതിക്ക് മുന്നിലെത്തിയത്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇരുവരും.
പഠനത്തിനിടെ പ്രണയം
വര്‍ക്കല ചാവര്‍കോട് സിഎച്ച് എംഎം കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബിബിഎ വിദ്യാര്‍ത്ഥിനിയായിരുന്നു മാളവിക.20167-17 വര്‍ഷത്തിലായിരുന്നു മാളവിക ഈ കോളേജിലെത്തിയത്. അതേ കോളേജിലെ തന്നെ സീനിയര്‍ വിദ്യാര്‍ത്ഥി ആയിരുന്ന വൈശാഖുമായി മാളവിക പ്രണയത്തിലായി. ഇരുവരും പഠനത്തിനിടെ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചു.
ഒളിച്ചോടി വിവാഹം
വീട്ടുകാരുടേയും കോളേജ് അധികൃതരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് ഇവര്‍ ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തെ തുടര്‍ന്ന് ഇവരെ കോളേജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഗുരുതര അച്ചടക്ക ലംഘനമാണ് എന്ന് കാട്ടിയാണ് പുറത്താക്കല്‍. പഠിത്തം നിര്‍ത്താന്‍ തീരുമാനിച്ച വൈശാഖ് വിദ്യാഭ്യാസ രേഖകള്‍ തിരികെ വാങ്ങാന്‍ കോളേജില്‍ ചെന്നപ്പോഴാണ് പുറത്താക്കിയ വിവരം അറിയുന്നത്.
പ്രണയം കോടതിയിൽ
ഇതോടെയാണ് മാളവികയും വൈശാഖനും പരാതിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. മാളവികയ്ക്ക് പഠനം തുടരണമെന്ന് ആഗ്രഹമുണ്ട്. വൈശാഖന് വിദ്യാഭ്യാസ രേഖകള്‍ തിരികെ ലഭിക്കുകയും വേണം. ഇവരെ പുറത്താക്കിയ കോളേജ് നടപടി റദ്ദാക്കിയ ഹൈക്കോടതി, കോളേജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ചമയേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.
അത് പെരുമാറ്റ ദൂഷ്യമല്ല
പ്രണയം മനുഷ്യനുണ്ടാകുന്ന വികാരമാണ്. അത് പെരുമാറ്റ ദൂഷ്യമല്ല. അക്കാദമികമായ അച്ചടക്കം ഉറപ്പ് വരുത്താനുള്ള അധികാരമേ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കുള്ളൂ. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടനയുടെ 21ാം അനുച്ഛേദം അനുസരിച്ച് സ്വകാര്യത സൂക്ഷിക്കാനുള്ള വ്യക്തികളുടെ അവകാശത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പഠിത്തം തുടരാം
പ്രണയവും ഒളിച്ചോട്ടവും ചിലര്‍ക്ക് ധാര്‍മ്മികച്യുതിയും അച്ചടക്ക ലംഘനവുമാകാം. എന്നാല്‍ നിയമത്തിലത് വ്യക്തി സ്വാതന്ത്ര്യമാണ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ദമ്പതികളുടെ കേസില്‍ വിധി പറഞ്ഞത്. മാളവികയുടെ പഠിത്തം തുടരാനും ഹാജരിലുള്ള കുറവ് സര്‍വ്വകലാശാല വകവെച്ച് നല്‍കാനും വൈശാഖന്റെ വിദ്യാഭ്യാസ രേഖകള്‍ തിരികെ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.