സ്പ്രിംക്ലര്‍ കരാറില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; വിവരം ചോരില്ലെന്ന് ഉറപ്പുണ്ടോ, മറുപടി പറയണം
കൊച്ചി: കേരള സര്‍ക്കാര്‍ സ്പ്രിംക്ലര്‍ കമ്പനിയുമായി ഉണ്ടാക്കിയ വിവാദ കരാര്‍ ഹൈക്കോടതിയില്‍. കരാര്‍ പ്രകാരം കമ്പനിക്ക് നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരുന്നില്ലെന്ന് ഉറപ്പുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു. സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി സര്‍ക്കാറിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കരാറില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നിയമവകുപ്പിന്‍റെ ഉപദേശം തേടിയില്ല? തർക്കങ്ങൾ എന്തുകൊണ്ട് ന്യൂയോർക്ക് കോടതി പരിഗണിക്കണമെന്നു വന്നു?, ഇപ്പോഴും സ്പ്രിൻക്ലർ ആണോ ഡാറ്റ കൈകാര്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു. രണ്ട് ലക്ഷം ആളുകളുടെ വിവരങ്ങല്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാറിന് കഴിയില്ലേ, രോഗികളുടെ എണ്ണം വളരെ കുറവായിട്ടും പിന്നെ എന്തിന് ഈ സേവനമെന്ന ചോദ്യങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
സ്പ്രിംക്ലര്‍ വഴി നിര്‍ണായകമായ ഡേറ്റ ഒന്നും ശേഖരിക്കുന്നില്ല എന്ന വാദമായിരുന്നു സർക്കാർ കോടതിയിൽ ഉയർത്തിയത്. അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടതിനാലാണ് സർക്കാരിന് ഇതു സംബന്ധിച്ച തീരുമാനം വളരെ വേഗത്തില്‍ സ്വീകരിക്കേണ്ടി വന്നത്. നിലവില്‍ സംസ്ഥാനത്ത് ലഭ്യമായ സൗകര്യങ്ങള്‍ ഡാറ്റ് വിശകലനത്തിന് പര്യാപ്തമല്ലാത്തതിനാലാണ് കരാർ സ്പ്രിൻക്ലറിനെ ഏൽപിക്കേണ്ടി വന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു.
Recommended Video
എന്നാല്‍ മെഡിക്കല്‍ ഡേറ്റ പ്രധാനപ്പെട്ടതല്ലെന്നാണ് സര്‍ക്കാറിന്‍റെ വാദം കോടതി തള്ളി. ഇത് നിര്‍ണ്ണായകമായ വിവരങ്ങളാണെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.