പിജെ ജോസഫിന് വീണ്ടും തിരിച്ചടി, രണ്ടില ജോസിന് അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തളളി
കൊച്ചി: പിജെ ജോസഫിന് ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് പിജെ ജോസഫ് ഹര്‍ജി നല്‍കിയത്. കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദമായി പരിശോധിക്കും.
ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് പിജെ ജോസഫിന്റെ ഹര്‍ജി പരിഗണിച്ചത്. ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ചത് വസ്തുതകള്‍ പരിശോധിക്കാതെയാണ് എന്നാണ് പിജെ ജോസഫ് വിഭാഗം ആരോപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം രണ്ടില ചിഹ്നം ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിജെ ജോസഫ് അടിയന്തരമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് പിജെ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിജെ ജോസഫിന്റെ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം രണ്ടില ചിഹ്നം മരവിപ്പിക്കുകയും ജോസ് കെ മാണി വിഭാഗത്തിനും പിജെ ജോസഫ് വിഭാഗത്തിനും പുതിയ ചിഹ്നങ്ങള്‍ അനുവദിക്കുകയും ചെയ്തു.
Recommended Video
കഴിഞ്ഞ ദിവസമാണ് രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കി ഹൈക്കോടതി ഉത്തരവിട്ടത്. ആഴ്കള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് തര്‍ക്കത്തില്‍ ഹൈക്കോടതി വിധി പറഞ്ഞത്. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ഹൈക്കോടതി അനുവദിച്ചതോടെ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നവും പേരും തന്നെ ജോസ് കെ മാണി വിഭാഗത്തിന് ഉപയോഗിക്കാം. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയിട്ടുണ്ട്.