തേക്കിൻകാട് മൈതാനത്ത് സംസ്ക്കാരത്തിന് ചേരാത്ത പരിപാടികൾ വേണ്ടെന്ന് ഹൈക്കോടതി!
കൊച്ചി: തൃശൂരിലെ തേക്കിൻകാട് മൈതാനത്ത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരിപാടികൾ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിന് കോടതി നിർദേശം. കോടതി ഉത്തരവിന് വിരുദ്ധമായ പരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ അധികൃതരുടെ അനുമതിയോടെ നടന്നെന്ന ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. ഇക്കാര്യം ഉറപ്പ് വരുത്തണമെന്ന് തൃശൂർ കോർപ്പറേഷനും കോടതി നിർദേശം നൽകി.
സംസ്ക്കാരത്തിന് ചേരാത്ത പരിപാടികൾ മേളയുടെ ഭാഗമായി നടന്നെന്ന ഹർജിക്കാരന്റെ വാദം പാറമേക്കാവ് ദേവസ്വവും ശരിവെച്ചു. തൃശൂർ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഫദ്ഘാടന ചടങ്ങാമ് നടത്തുന്നതെന്ന് കോടതിയിൽ അറിയിച്ചതിന് വിരുദ്ധമായി തലച്ചിത്ര നടിയുടെ നൃത്തപരിപാടിയും ഗാനമേളയും ഉൾപ്പെടെ നടത്തിയതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ചിത്രങ്ങളും ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരിപാടികൾ തേക്കിൻകാട് മൈതാനത്ത് അനുവദിക്കരുതെന്ന ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് പാലിക്കണമെന്ന് ജസ്റ്റിസുമാരായ സിടി രവികുമാർ, എൻ നഗരേഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിൽ പരിപാടികൾ സംഘടിപ്പിക്കാവുന്ന ഇടങ്ങളും നടത്താവുന്ന പരിപാടികളും നിർദേശിച്ച് 200ൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇത്തരം പരിപാടികൾ നടന്നെന്ന ദേവസ്വം ബോർഡ് ശരിവെച്ചത് കൂടി വിലയിരുത്തിയാണ് കോടതിയുടെ നിർദേശം. റോഡിൽ ഇത്തരം പരിപാടികൾ നടത്താൻ കോർപ്പറേഷന് ആര് അധികാരം നൽകിയെന്ന് കോടതി ആരാഞ്ഞു. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കോടതിയുടെ മുൻ ഉത്തരവിനു വിരുദ്ധമായി പരിപാടികൾ നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ നേരിട്ട് അറിയിക്കാൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണം.