കെടി ജലീലിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി, ലോകായുക്ത ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് മുന്‍ മന്ത്രി കെടി ജലീലിന് തിരിച്ചടി. ബന്ധുനിയമനത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്ത ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കെടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലോകായുക്ത റിപ്പോര്‍ട്ടില്‍ വീഴ്ച ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജലീലിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ആയിരുന്നു മന്ത്രി സ്ഥാനത്ത് നിന്നുളള രാജി.
എല്ലാ ചട്ടങ്ങളും പാലിച്ചാണ് ലോകായുക്ത വിധിയെന്നും അതില്‍ ഇടപെടാന്‍ കാരണങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കിയാണ് ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ബന്ധു നിയമനത്തില്‍ മന്ത്രിസ്ഥാനത്ത് ഇരുന്ന് കൊണ്ട് കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്നാണ് ലോകായുക്ത റിപ്പോര്‍ട്ട്. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹത ഇല്ലെന്നും മുഖ്യമന്ത്രി ജലീലിന്റെ രാജി വാങ്ങിക്കണം എന്നും ലോകായുക്ത നിര്‍ദേശിച്ചിരുന്നു.
വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍
എന്നാല്‍ തനിക്കെതിരായ ആരോപണത്തില്‍ ്പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്ത ഉത്തരവ് എന്ന് ആരോപിച്ചാണ് കെടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചത്. ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധം ആണെന്നും കെടി ജലീല്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും കെടി ജലീലിന് കോടതിയില്‍ ലഭിച്ചിരുന്നു.
മന്ത്രി എകെ ബാലനും സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും അടക്കമുളള ഇടത് നേതാക്കള്‍ ജലീലിനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. അതേസമയം എംഎ ബേബിയെ പോലുളള നേതാക്കള്‍ക്ക് ജലീല്‍ വിഷയത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ വിവാദം ശക്തമായതോടെ സിപിഎം നേതൃത്വം ഇടപെട്ട് കെടി ജലീലിനോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Recommended Video