ശബരിമലയിൽ മാത്രമല്ല പള്ളികളിലും കയറണം സ്ത്രീകൾ, പർദ വേണ്ട.. ഹിന്ദു മഹാസഭയ്ക്ക് വൻ തിരിച്ചടി
Recommended Video
കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് എതിര്‍ക്കുന്ന കൂട്ടര്‍ തുടക്കം മുതലേ ഉന്നയിക്കുന്ന വാദമാണ് ഹിന്ദുക്കളുടെ വിശ്വാസങ്ങളെ മാത്രം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് 'പള്ളികളും സ്ത്രീകളെ കയറ്റൂ' എന്ന് സോഷ്യല്‍ മീഡിയയില്‍ ഇക്കൂട്ടര്‍ വെല്ലുവിളി മുഴക്കുന്നതും കാണാം.
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളിലെ സ്ത്രീ പ്രവേശന ആവശ്യവും ശക്തമായിക്കൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിന് അകത്ത് നിന്ന് തന്നെ ആ ആവശ്യം മുന്നോട്ട് വന്നു കഴിഞ്ഞു. അതിനിടെ പള്ളികളില്‍ സ്ത്രീകളെ കയറ്റാന്‍ കോടതി കയറിയ ഹിന്ദു മഹാസഭയ്ക്ക് വന്‍ തിരിച്ചടിയേറ്റിരിക്കുന്നു.
പളളിയിലും പെണ്ണ് കയറട്ടേ
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം എന്നാവശ്യപ്പെട്ടാണ് അഖില ഭാരത ഹിന്ദു മഹാസഭാ കേരള ഘടകം പ്രസിഡണ്ട് സ്വാമി ദത്താത്രേയ സായ് സ്വരൂപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പർദയിടാൻ നിർബന്ധിക്കരുത്
മക്കയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്നും പള്ളികളില്‍ പ്രവേശനം നിഷേധിക്കുന്നത് തുല്യ നീതിയുടെ ലംഘനമാണെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്ക് ഉണ്ടെന്നിരിക്കേ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളി.
ശബരിമല പോലെ അല്ല
ശബരിമല വിഷയവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ഒരു മുസ്ലീം വനിത പോലും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്നതിന് തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല എന്നും കോടതി വ്യക്തമാക്കി.
കോടതിയെ സമീപിക്കുന്നു
എന്നാല്‍ മുസ്ലീം സമുദായത്തിലെ പുരോഗമന സംഘടനകള്‍ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനിരിക്കുകയാണ്. സമുദായത്തില്‍ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. മതത്തിന് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി ഇകെ, എപി സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നില്ല.
എല്ലായിടത്തും വിലക്കില്ല
അതേസമയം ജമാഅത്ത് ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിന് വിലക്കില്ല. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. പുരോഗമന മുസ്ലീം സ്ത്രീ സംഘടനയായ നിസ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള നീക്കത്തിലാണ്.
കടുത്ത വിവേചനം
ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രോഗ്രസീവ് മുസ്ലീം വുമണ്‍സ് ഫോറം അധ്യക്ഷ വിപി സുഹ്‌റ. കേരളത്തിലെ മുസ്ലീം പള്ളികളില്‍ കടുത്ത വിവേചനമാണ് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നതെന്ന് വിപി സുഹ്‌റ വ്യക്തമാക്കി. അതിനൊരു അറുതി വരുത്താന്‍ സുപ്രീം കോടതിയെ സമീപിക്കും.
പ്രതികരിക്കാതെ സുന്നികൾ
മുസ്ലീം പള്ളികളില്‍ അടക്കം എല്ലായിടത്തും സ്ത്രീകള്‍ക്കും തുല്യ സ്വാതന്ത്ര്യം വേണമെന്നതാണ് സിപിഎം മുന്നോട്ട് വെയ്ക്കുന്ന നിലപാട്. സുന്നി പള്ളികള്‍ ഉള്‍പ്പെടെ എല്ലാ മതങ്ങളുടെ ദേവാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനും ആവശ്യപ്പെടുന്നു. ആചാരങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നാണ് ഇപി സുന്നി വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇതേക്കുറിച്ച് എപി സുന്നികള്‍ പ്രതികരിച്ചിട്ടില്ല.
നിരവധി സ്ത്രീകൾ പ്രലോഭിപ്പിക്കുന്ന മെസ്സേജ് മുകേഷേട്ടന് അയക്കാറുണ്ട്.. മേതിൽ ദേവികയുടെ പ്രതികരണം
മുഖ്യമന്ത്രിക്ക് ജാതികൂട്ടി വീട്ടമ്മയുടെ പച്ചത്തെറി, കത്തിപ്പടർന്ന് വീഡിയോ, മണിയമ്മയ്ക്ക് കുരുക്ക്