നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വൻ തിരിച്ചടി.. നിർണായക ഹർജി തള്ളി ഹൈക്കോടതി
Recommended Video
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഒന്നാം കുറ്റപത്രവും അനുബന്ധ കുറ്റപത്രവും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇനിയും കേസില്‍ വിചാരണ തുടങ്ങാനായിട്ടില്ല. കേസിലെ ദിലീപടക്കമുള്ള പ്രതികള്‍ ഹര്‍ജികളുമായി കോടതി കയറി ഇറങ്ങുന്നതാണ് വിചാരണ നീണ്ട് പോകാനുള്ള കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതിനിടെ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് വന്‍ തിരിച്ചടി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ ഹര്‍ജി തളളിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണ്.
ദൃശ്യങ്ങൾ വേണം
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ തന്നെ കേസിലെ രേഖകളെല്ലാം വേണമെന്ന ആവശ്യം ദിലീപ് ഉന്നയിച്ചു. പിന്നാലെ പ്രതികള്‍ക്ക് നല്‍കാവുന്ന എല്ലാ രേഖകളും പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ ദിലീപിന്റെ ആവശ്യം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ കോപ്പി തനിക്കും ലഭിക്കണം എന്നാണ്.
നിർണായക തെളിവ്
നടിയെ ആക്രമിക്കുമ്പോള്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പകര്‍ത്തിയ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലില്ല. പകരം കോപ്പി മാത്രമാണ് പോലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവുകളുമാണ്. എല്ലാ രേഖകളും ലഭിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ട് എന്ന വാദമുന്നയിച്ചാണ് ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് കോടതി കയറി ഇറങ്ങുന്നത്.
സെഷൻസ് കോടതി തള്ളി
നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ സെഷന്‍സ് കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി കീഴ്‌ക്കോടതി തള്ളി. നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ ആവശ്യം കോടതി തള്ളിയത്. പിന്നാലെ ദിലീപ് ഇതേ ആവശ്യവുമായി ഹൈക്കോടതിയിലേക്ക് പോയി.
ഹൈക്കോടതിയിലും തിരിച്ചടി
വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പായിരുന്നു ഹൈക്കോടതിയിലേക്കുള്ള ദിലീപിന്റെ പോക്ക്. എന്നാല്‍ ദൃശ്യങ്ങള്‍ കയ്യിലെത്തിക്കാനുള്ള ആ നീക്കത്തിന് ഹൈക്കോടതി തടയിട്ടിരിക്കുകയാണ്. ദിലീപിന് ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.
നടിയുടെ സ്വകാര്യത
പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ നല്‍കുന്നതിനെ സെഷന്‍സ് കോടതിയിലെന്ന പോലെ ഹൈക്കോടതിയിലും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദൃശ്യം പ്രതികളുടെ കയ്യിലെത്തിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് നടിയുടെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ച് കൊണ്ടാണ് ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.
കൃത്രിമം നടന്നുവെന്ന് ആരോപണം
പെന്‍ഡ്രൈവിലെ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും തന്നെ കേസില്‍ കുടുക്കാന്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്നുമാണ് ദിലീപ് ഉന്നയിക്കുന്ന ആരോപണം. ഈ കൃത്രിമത്വം പരിശോധിക്കുന്നതിന് ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് ലഭിക്കണം എന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം. നേരത്തെ ദിലീപും അഭിഭാഷകനും കോടതിയില്‍ വെച്ച് ദൃശ്യം പരിശോധിച്ചിരുന്നു.
വിചാരണ ഏകപക്ഷീയമാവും
ദൃശ്യങ്ങളുടെ പകര്‍പ്പും ശബ്ദരേഖയും ലഭിച്ചില്ലെങ്കില്‍ വിചാരണ ഏകപക്ഷീയമാവും എന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ കൂടാതെ സിബിഐ അന്വേഷണം വേണം എന്ന ആവശ്യവും ദിലീപിന്റെ ഹര്‍ജിയിലുണ്ടായിരുന്നു. ഇതടക്കമാണ് ദിലീപിന്റെ ആവശ്യങ്ങള്‍ ഹൈക്കോടതി തള്ളിയിരിക്കുന്നത്.
വിചാരണ വൈകിപ്പിക്കുന്നു
നിരന്തരം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ദിലീപ് കോടതി കയറുന്നത് വിചാരണം വൈകിപ്പിക്കാനുള്ള മനപ്പൂര്‍വ്വമായ ശ്രമാണ് എന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. നിരന്തരമായ ഹര്‍ജികളെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. ഇതുവരെ വിവിധ കോടതികളിലായി 11 ഹര്‍ജികളാണ് ദിലീപ് നല്‍കിയിരിക്കുന്നത്.
എതിർപ്പുമായി സർക്കാർ
ചിലവ അംഗീകരിക്കുകയും ചിലത് കോടതി തള്ളുകയുമാണുണ്ടായത്. സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കേണ്ടതുണ്ട്. സിബിഐക്ക് അന്വേഷണം വിടാന്‍ വേണ്ട അസാധാരണ സാഹചര്യം കേസില്‍ ഇല്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.
നടിയുടെ ഹർജി
കേസില്‍ ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി തള്ളിയത് ദിലീപിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം കേസില്‍ നടിയുടെ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസില്‍ വനിതാ ജഡ്ജി വേണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് നടിയുടെ ഹര്‍ജി.
വിവാഹത്തെക്കുറിച്ച് ഇനിയാർക്കും സംശയം വേണ്ട.. 'വിവാഹ'ക്കാര്യം പരസ്യപ്പെടുത്തി രാഹുൽ ഗാന്ധി
കോടികളുടെ ആസ്തിയില്ല.. സ്വന്തമായി വീട് പോലുമില്ല.. എങ്കിലും ദുരിതാശ്വാസത്തിന് ലക്ഷം സംഭാവന