മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; തീർപ്പ് കൽപ്പിക്കാതെ ഏഴ് വർഷം, ഹൈക്കോടതി റിപ്പോർട്ട് തേടി!
കൊച്ചി: നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് തീർപ്പാക്കാത്തതെന്തെന്ന് ഹൈക്കോടതി. 2012ലാണ് വനം വകുപ്പ് മോഹൻലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഏഴ് വർഷം കഴിഞ്ഞിട്ടും കേസിൽ തീർപ്പു കൽപ്പിച്ചിട്ടില്ല. ഇതിനെതിരെയാണ് ഹൈക്കോടതി പരാമർശം ഉന്നയിച്ചിരിക്കുന്നത്.
രാഖിയുടെ കൊലപാതകം; അഖിലിനെ കല്ലെറിഞ്ഞും കൂകി വിളിച്ചും ജനക്കൂട്ടം, വാഹനം നാട്ടുകാർ തടഞ്ഞു, സംഘർഷം!
മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്‍ഡ് നടത്തിയത്. റെയ്‍ഡിൽ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നല്‍കുകയുമായിരുന്നു.
കെ കൃഷണകുമാർ എന്നയാളുടെ പക്കൽ നിന്നും 65000 രൂപ കൊടുത്ത് വാങ്ങിയതായിരുന്നു ആനക്കൊമ്പുകൾ എന്നായിരുന്നു മോഹൻലാലിന്റെ വാദം. ആനക്കൊമ്പ് സൂക്ഷിക്കാൻ മോഹൻലാലിന് ലൈസൻസ് ഉണ്ടായിരുന്നില്ല. മറ്റ് രണ്ട് ആളുകളുടെ ലൈസൻസിലാണ് ആനക്കൊമ്പ് സൂക്ഷിച്ചിരുന്നത്. മജിസ്ട്രേറ്റ് കോടതിയിലാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നത്.
കേസിന്റെ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാണ് ആവശ്യം. നേരത്തേ ആനക്കൊമ്പുകേസിൽ ചലച്ചിത്രതാരം മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനിൽക്കുന്നതല്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.