ഡിജിപിയുടെ സർക്കുലർ കടലാസിൽ... ഹെല്‍മറ്റ് വേട്ടയുടെ ദുരന്തം തുടരുന്നു, വിമർശനവുമായി ഹൈക്കോടതി!
കൊച്ചി: ട്രാഫിക് കുറ്റകൃത്യങ്ങൾ നേരിടാനുള്ള ഡിജിപിയുടെ 2012ലെ സർക്കുലർ ഇപ്പോഴും കടലാസിൽ തന്നെ ഒതുങ്ങുന്ന സ്ഥിതിയാണെന്ന് ഹൈക്കോടതിയുടെ വിമർശനം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക രീതികള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഡിജിപി 2012ൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നത്.
ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച പതിനെട്ടുകാരന് ഗുരുതരമായ പരിക്കേറ്റത് മോട്ടോര്‍ വെഹിക്കിള്‍സ് ഉദ്യോഗസ്ഥരുടെ മിന്നല്‍ നടപടി മൂലമാണെന്ന് ആരോപണമുയർന്നിരുന്നു. യുവാവ് നിര്‍ത്താതെ ഓടിച്ചു പോകുമെന്നു കരുതി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മിന്നല്‍ പോലെ ബൈക്കിന്റെ ഹാന്‍ഡില്‍ ബാര്‍ കടന്നു പിടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് ആരോപണം.
തനിക്ക് എതിരെയുള്ള കേസ് റദ്ദാക്കാനാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയായ മജിസ്ട്രേറ്റ് കോടതി ഇക്കാര്യം തെളിവെടുത്തു തീരുമാനിക്കട്ടെ എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം വന്നിരിക്കുന്നത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ പോലീസും മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പും അറുപഴഞ്ചന്‍ രീതികളാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്ന് കേസിന്റെ രേഖകളും സാഹചര്യങ്ങളും വിലയിരുത്തിക്കൊണ്ട് ജസ്റ്റിസ് രാജാ വിജയരാഘവൻ വ്യക്തമാക്കി.
ഡിജിറ്റല്‍ ക്യാമറ, സര്‍വൈലന്‍സ് ക്യാമറ, മൊബൈല്‍ ക്യാമറ, വീഡിയോ ക്യാമറ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. ഹെല്‍മറ്റ് ഇല്ലെങ്കിലും നിര്‍ത്താതെ ഓടിച്ചുപോകുന്നവരെ കണ്ടെത്താന്‍ കഴിയും. ക്യാമറ അതിനു സഹായിക്കും. ഡിജിപി പുറപ്പെടുവിച്ച 2012 മാര്‍ച്ചിലെ സര്‍ക്കുലര്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.