ബാലഭാസ്കറിന്റെ മരണത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി; ദുരൂഹതയുണ്ടോ? രണ്ട് ദിവസത്തിനകം സമർപ്പിക്കണം
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ അന്വേഷണത്തിന്റെ തൽസ്ഥിതി വിവരം രണ്ട് ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞച് സംഘത്തോടാണ് അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ വിഷ്ണു, പ്രകാശൻ തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദ്ദേശം നൽകിയത്.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായവർക്ക് ബാലഭാസ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ബാലഭാസ്കറിന്റെ മണത്തിൽ ദുരൂഹതയുണ്ടോ? സ്വർണക്കടത്ത് കേസുമായി ഇതിന് ബന്ധമുണ്ടോ, നിലവിലെ കണ്ടെത്തലുകൾ എന്തെല്ലാമാണ് എന്നീ കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് സികെ ഉണ്ണിയാണ് ആദ്യം പരാതി നൽകിയത്. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വർണക്കടത്ത് കേസിൽ പിടിയിലായവർക്ക് ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ ബാലഭാസ്കറിന്റെ മരണത്തിൽ കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന ആരോപണം പിതാവ് ഉന്നയിക്കുകയായിരുന്നു. ഇവരുടെ നിർബന്ധപ്രകാരമാണ് ഡ്രൈവറായി അർജുനെ നിയമിച്ചതെന്നും പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.
ബാലഭാസ്കറിന്റെ മരണ ശേഷം ആശുപത്രിയിലെ കാര്യങ്ങൾ പ്രകാശൻ തമ്പിയാണ് നിയന്ത്രിച്ചിരുന്നതെന്നും ലക്ഷ്മിയെ കാണാൻ ബന്ധുക്കളെ അനുവദിച്ചില്ലെന്നും ബാലഭാസ്കറിന്റെ ബന്ധു ആരോപണം ഉന്നയിച്ചിരുന്നു.. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ഇതിനായി ബാങ്കുകൾക്കും ആദായ നികുതി വകുപ്പിനും നോട്ടീസ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications