അഴിമതിക്കേസ്; മുൻ മന്ത്രി അനൂപ് ജേക്കബിനെതിരെ കേസെടുക്കില്ല, ഉപയോഗിച്ചത് നിയമാനുസൃത അധികാരം!
കൊച്ചി: മുൻ മന്ത്രി അനുപ് ജേക്കബിനെതിരെ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. അനൂപ് ജേക്കബിനെതിരെ റേഷൻ അഴിമതി ആരോപിച്ച് വിജിലൻസ്കേസെടുത്തിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി ഇത്തരത്തിൽ പരാമർശം നടത്തിയത്.
റേഷൻ കടയുടമയുടെ പരാതിയിൽ ക്രമക്കേടാരോപിച്ച് റേഷൻ കടയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത സപ്ലൈ ഓഫീസറുടെ ഉത്തരവ് സ്റ്റേ ചെയ്തതിനാണ് വിജിലൻസ് അനൂപ് ജേക്കബിന് എതിരെ കേസെടുത്തത്. മുൻമന്ത്രി നിയമാനുസൃതം ഉള്ള അധികാരമാണ് വിനിയോഗിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
പരാതിക്കാരന് മുൻമന്ത്രിക്കെതിരെ എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ സമർപ്പിക്കാം. ഒരാഴ്ചക്കകം വിജിലൻസ് കോടതിയിൽ റിപ്പോർട് നൽകണമെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്ന അനുപ് ജേക്കബിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്. അതേസമയം റേഷൻ പഞ്ചസാര വിതരണം നിർത്തലാക്കിയ സംസ്ഥാന സർക്കാർ നടപടി ജനവഞ്ചനയാണെന്ന് അനൂപ് ജേക്കബ് എംഎൽഎ ആരോപിച്ചു. കേന്ദ്രസർക്കാർ സബ്‌സിഡി പിൻവലിച്ചതിന്റെ പേരിലാണു പഞ്ചസാര വിതരണം നിർത്തലാക്കിയത്.
പഞ്ചസാര സംഭരിച്ചു റേഷൻകടകൾ വഴി സബ്‌സിഡി നിരക്കിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്യണം. റേഷൻകടകൾ വഴി സബ്‌സിഡി നിരക്കിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്യണം. ഉദ്യോഗസ്ഥതലത്തിലെ പോരാണു സംസ്ഥാന സർക്കാരിന്റെ ഭരണപരാജയത്തിനു കാരണം. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.