സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം, ഇത് കേട്ടുകേൾവി ഇല്ലാത്തത്, മദ്യ ഉത്തരവിന് കോടതിയുടെ സ്റ്റേ!
കൊച്ചി: ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം വിതരണം ചെയ്യാമെന്നുളള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മദ്യാസക്തി ഉളളവര്‍ക്ക് ബിവറേജസ് വഴി മദ്യം ലഭ്യമാക്കാനിയിരുന്നു സര്‍ക്കാര്‍ നീക്കം. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് മദ്യാസക്തര്‍ ആത്മഹത്യ ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ എന്ത് ശാസ്ത്രീയ അടിത്തറയാണ് സര്‍ക്കാരിന്റെ ഉത്തരവിന് ഉളളതെന്ന് കോടതി ചോദിച്ചു.
മദ്യം കുറിച്ച് നല്‍കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഗതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഡോക്ടര്‍മാരാകേണ്ട എന്നും ഹൈക്കോടതി പറഞ്ഞു. മദ്യാസക്തി മദ്യം പ്രതിവിധിയല്ല. ഒരു രോഗിക്ക് എന്ത് കുറിച്ച് നല്‍കണം എന്ന് സര്‍ക്കാരല്ല തീരുമാനിക്കുന്നത്. അക്കാര്യം ഡോക്ടര്‍മാരാണ് തീരുമാനിക്കേണ്ടത്. ഡോക്ടര്‍മാര്‍ മദ്യം കുറിച്ച് നല്‍കുകയും എക്സൈസ് അത് വിതരണം ചെയ്യുകയും ചെയ്യുന്നത് പരിഹാസ്യമാണെന്നും കോടതി പറഞ്ഞു.
മൂന്നാഴ്ചത്തേക്കാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് ഒരാഴ്ചത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്. ഉത്തരവ് സ്റ്റേ ചെയ്താല്‍ കൂടുതല്‍ പേര് മരിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാലീ വാദം ഹൈക്കോടതി തളളിക്കളഞ്ഞു. മദ്യ നിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ പോലും ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഒരു സാമൂഹ്യ വിപത്ത് തടയുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത് എന്നും സര്‍ക്കാര്‍ വാദിച്ചു.
മദ്യത്തിന് കുറിപ്പടി എഴുതി നല്‍കില്ലെന്ന് നേരത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. മദ്യത്തിന് കുറിപ്പടി എഴുതി നല്കാന് ഒരു ഡോക്ടറേയും നിര്‍ബന്ധിക്കില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കുകയുണ്ടായി. ഡോക്ടര്‍മാര്‍ കുറിപ്പടി എഴുതി നല്‍കില്ല എന്നാണെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ ഉത്തരവ് എന്നും ഹൈക്കോടതി ചോദിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി കേസ് പരിഗണിച്ച്. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്, ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ എന്നിവരാണ് സര്‍ക്കാര്‍ ഉത്തരവിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഹൈക്കോടതി ഉത്തരവ് തിരിച്ചടി അല്ലെന്നും ഉത്തരവ് പാലിക്കുമെന്നും മന്ത്രി ടിപി രാമകൃഷ്ണന് പ്രതികരിച്ചു. മറ്റ് നിയമനടപടികള്‍ പിന്നീടെന്നും മന്ത്രി വ്യക്തമാക്കി.