ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി, ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്
കൊച്ചി: നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് ദിലീപ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിശദമായ വാദം കേള്‍ക്കും.
'ദിലീപ് മുഖ്യസൂത്രധാരൻ', ചോദ്യം ചെയ്യണം, റേപ് കൊട്ടേഷൻ ചരിത്രത്തിലാദ്യമെന്ന് പ്രോസിക്യൂഷൻ
നാളെ ഹൈക്കോടതി അവധി ആയതിനാല്‍ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 10.15നാണ് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുക. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജു കെ പൗലോസ് ആണ് ദിലീപിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആരോപിച്ചിരുന്നു. ബിജു പൗലോസ്, ഡിവൈഎസ്പി കെഎസ് സുദര്‍ശനന്‍, കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്നിവരെ അപായപ്പെടുത്താന്‍ ആസൂത്രണം നടത്തിയെന്നാണ് കേസ്.
Recommended Video
ദിലീപിന് ജാമ്യം നല്‍കരുത് എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം എതിര്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. ദിലീപിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസ് ലൈംഗിക പീഡനത്തിന് കൊട്ടേഷന്‍ നല്‍കിയതാണ് എന്നും ഇത് നിയമ വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവം ആണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ എട്ടാം പ്രതിയായ ദിലീപ് ആണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.