ചിത്രലേഖയോടുള്ള പകപോക്കലിൽ സിപിഎമ്മിന് തിരിച്ചടി.. ഹൈക്കോടതി ചിത്രലേഖയ്‌ക്കൊപ്പം
പയ്യന്നൂര്‍: സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ കണ്ണൂരിലെ പയ്യന്നൂരില്‍ വര്‍ഷങ്ങളോളമായി പാര്‍ട്ടിയോട് പൊരുതുകയാണ് ദളിത് വനിതാ ഓട്ടോ ഡ്രൈവറായ ചിത്രലേഖ. പ്രദേശിക സിപിഎമ്മിന്റെ ജാതിവിവേചനത്തെ വെല്ലുവിളിച്ച് കൊണ്ടാണ് വര്‍ഷങ്ങള്‍ നീണ്ട ഈ സമരം.
ചിത്രലേഖയോടുള്ള പ്രതികാരമെന്ന നിലയ്ക്ക്, യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഭൂമി പിണറായി വിജയന്‍ സര്‍ക്കാര്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയേറ്റിരിക്കുകയാണ്.
ഭൂമി റദ്ദാക്കി സർക്കാർ
സിപിഎമ്മുമായുള്ള ഏറ്റുമുട്ടലുകളുടെ പേരില്‍ നേരത്തെ തന്നെ വാര്‍ത്തകളിലുള്ള ചിത്രലേഖയ്ക്ക് 2016ലാണ് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 5 സെന്റ് ഭൂമി അനുവദിച്ചത്. ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിലാണ് വീടുവെയ്ക്കാനുള്ള ഭൂമി അനുവദിച്ചത്. ഇവിടെ കെഎം ഷാജി എംഎല്‍എയുടേയും പ്രവാസി മലയാളികളുടെ സംഘടനയുടേയും സഹായത്തോടെ ചിത്രലേഖയുടെ വീട് പണി പുരോഗമിച്ച് വരികയായിരുന്നു. അതിനിടെയാണ് ഭൂമി നല്‍കിയ തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ചിത്രലേഖയ്ക്ക് സ്വന്തമായി ഭൂമിയുണ്ട് എന്ന് പറഞ്ഞാണ് നേരത്തെ നല്‍കിയ ഭൂമി സര്‍ക്കാര്‍ റദ്ദാക്കിയത്.
ഹൈക്കോടതി സ്‌റ്റേ
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്ന ചിത്രലേഖയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസും ആര്‍എസ്എസും അടക്കമുള്ളവര്‍ രംഗത്ത് വന്നു. അതേ ഭൂമിയില്‍ തന്നെ വീട് പണി തുടരുകയും ചെയ്തു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെപിസിസിയുടെ സഹായത്തോടെ ചിത്രലേഖ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഭൂമി നല്‍കിയ തീരുമാനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് സ്റ്റേ. ഇത് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. വീടിന് സമീപത്ത് ഷെഡ് കെട്ടി ചിത്രലേഖയും കുടുംബവും സമരം ചെയ്യുന്നുണ്ട്.
ശവം പച്ചയ്ക്ക് തിന്നൂ
ഭൂമി നൽകിയ തീരുമാനം റദ്ദാക്കിയതിന് പിന്നാലെ പിണറായി സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് ചിത്രലേഖ രംഗത്ത് വന്നിരുന്നു. ഞാൻ ജീവിക്കാൻ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സർക്കാർ റദ്ദാക്കി... അതിന്റെ പകർപ്പാണ് താഴെ... എന്നെ ഇനിയും ജീവിക്കാൻ വിടുന്നില്ലാ എങ്കിൽ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത് എന്നാണ് ചിത്രലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചത്. ഏതെല്ലാം രീതിയില്‍ ഉപദ്രവിക്കാന്‍ സാധിക്കുമോ അങ്ങനെയെല്ലാം തന്നെ സിപിഎം ഉപദ്രവിച്ചിട്ടുണ്ടെന്ന് ചിത്രലേഖ പറയുകയുണ്ടായി. ഈ നീക്കത്തെ ശക്തമായി നേരിടുമെന്നും.
സിപിഎം പകപോക്കൽ
അറക്കിലാട് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മകന്‍ ശീഷ്‌കാന്തിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്നാണ് ചിത്രലേഖ പാർട്ടിക്ക് അനഭിമതയായി മാറിയത്. ചിത്രലേഖ ദളിത് യുവതിയാണ് എന്നതാണ് എതിർപ്പിനുണ്ടായ കാരണം. വർഷങ്ങളായി സിപിഎം ചിത്രലേഖയെ ആക്രമിക്കുകയാണെന്നാണ് ആരോപണം. വരുമാന മാർഗമായ ഓട്ടോ കത്തിച്ചും ഓട്ടോ ഓടിക്കാൻ അനുവദിക്കാതിരുന്നും മർദ്ദിച്ചും വീട് കയറി അക്രമം നടത്തിയും അത് തുടർന്ന് കൊണ്ടിരുന്നു. പതിനാല് വർഷത്തോളമായി ഈ ഏറ്റ് മുട്ടൽ നടക്കുന്നു. ഇന്ന് ചിത്രലേഖ തൊഴിലെടുക്കാൻ സാധിക്കാത്ത നിലയിലായിട്ടും സിപിഎം പകപോക്കൽ തുടരുന്നുവെന്നാണ് ആരോപണം.
ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതല്ല, ചവിട്ടിക്കൊന്നത്! മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്
കത്വ പ്രതിഷേധ ചിത്രങ്ങൾ.. ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം.. വാഹനം തകർത്തു