ഇസ്ലാം മതം സ്വീകരിച്ച ബൈബിൾ പണ്ഡിതന്റെ മൃതദേഹം മെഡിക്കൽ കോളേജിന്; മഹല്ല് കമ്മിറ്റിക്ക് തിരിച്ചടി...
ജനുവരി 27ന് മരിച്ച സൈമൺ മാസ്റ്ററുടെ മൃതദേഹത്തെ ചൊല്ലി മഹല്ല് കമ്മിറ്റിയും ബന്ധുക്കളും തമ്മിലാണ് തർക്കം ഉടലെടുത്തത്.
തൃശൂർ: ഒടുവിൽ രണ്ടരമാസം നീണ്ടുനിന്ന അനിശ്ചതത്വങ്ങൾക്ക് വിരാമം. വിവാദങ്ങൾക്ക് അവസാനമിട്ട് സൈമൺ മാഷിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. മൃതദേഹം കബറടക്കണമെന്ന കാരകാതിയോളം മഹല്ല് കമ്മിറ്റിയുടെ ഹർജി തള്ളിക്കൊണ്ടാണ് മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ജനുവരി 27ന് മരിച്ച സൈമൺ മാസ്റ്ററുടെ മൃതദേഹത്തെ ചൊല്ലി മഹല്ല് കമ്മിറ്റിയും ബന്ധുക്കളും തമ്മിലാണ് തർക്കം ഉടലെടുത്തത്. ക്രൈസ്തവ മതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് മാറിയ സൈമൺ മാസ്റ്ററുടെ മൃതദേഹം ഇസ്ലാമിക ആചാരപ്രകാരം കബറടക്കണമെന്നായിരുന്നു മഹല്ല് കമ്മിറ്റിയുടെ ആവശ്യം. എന്നാൽ സൈമൺ മാസ്റ്ററുടെ അന്ത്യാഭിലാഷം മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകാനായിരുന്നുവെന്ന് ബന്ധുക്കളും വാദിച്ചു.
ഇസ്ലാമിലേക്ക്...
പ്രശസ്ത ബൈബിൾ പണ്ഡിതനായിരുന്ന സൈമൺ മാസ്റ്റർ 18 വർഷങ്ങൾക്ക് മുൻപാണ് ഇസ്ലാം മതം സ്വീകരിച്ചത്. തുടർന്ന് ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ച് പ്രവർത്തിച്ചു. എന്നാൽ ഇസ്ലാം മതം സ്വീകരിച്ചെങ്കിലും തന്റെ ബന്ധുക്കളുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കാൻ അദ്ദേഹം മറന്നിരുന്നില്ല. ഇതിനിടെ മതങ്ങളെ താരതമ്യം ചെയ്തും, ഇസ്ലാമിക, ക്രൈസ്തവ മതങ്ങളെക്കുറിച്ചും അദ്ദേഹം ഒട്ടേറെ പുസ്തകങ്ങളും രചിച്ചു. യേശുവും മറിയവും ബൈബിളിലും ഖുർആനിലും, യേശുവിന്റെ പിൻഗാമി, ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും, എന്റെ ഇസ്ലാം അനുഭവങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥങ്ങളാണ്.
വിവാദം...
2018 ജനുവരി 27നാണ് സൈമൺ മാസ്റ്റർ മരണപ്പെട്ടത്. ഏറെനാൾ അസുഖ ബാധിതനായി കഴിഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. എന്നാൽ വർഷങ്ങൾക്ക് മുൻപുണ്ടായ മതംമാറ്റം അദ്ദേഹത്തെ മരണശേഷം ശരിക്കും കുഴപ്പിച്ചു. സൈമൺ മാസ്റ്റർ മരിച്ചതിന് പിന്നാലെ മഹല്ല് കമ്മിറ്റിയും ബന്ധുക്കളും തമ്മിൽ മൃതദേഹത്തെ ചൊല്ലിയുള്ള തർക്കം ഉടലെടുത്തത്.
കബറടക്കണമെന്ന്...
ഇസ്ലാമായിരുന്ന സൈമൺ മാസ്റ്ററുടെ മൃതദേഹം ഇസ്ലാമിക ആചാര പ്രകാരം കബറടക്കണമെന്നായിരുന്നു കാരകാതിയോളം മഹല്ല് കമ്മിറ്റിയുടെ ആവശ്യം. എന്നാൽ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിന് നൽകുമെന്ന് ഭാര്യയും ബന്ധുക്കളും അറിയിച്ചു. തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിന് നൽകിയതോടെ കാരകാതിയോളം മഹല്ല് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു.
വ്യാജമെന്ന്...
സൈമൺ മാസ്റ്റർ മതം മാറിയ വ്യക്തിയായതിനാൽ ഇസ്ലാമിക ആചാരപ്രകാരം കബറടക്കണമെന്ന് ആവശ്യപ്പെട്ടാണ് കാരകാതിയോളം മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ മജീദ്, ശമീർ മുളക്കപ്പറമ്പിൽ തുടങ്ങിയവർ ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിന് നൽകണമെന്ന് അദ്ദേഹം പറഞ്ഞതായുള്ള രേഖ ബന്ധുക്കൾ വ്യാജമായി ചമച്ചതാണെന്നായിരുന്നു മഹല്ല് കമ്മിറ്റിയുടെ ആരോപണം.
ബന്ധുക്കൾ...
അസുഖബാധിതനായി ചികിത്സയിൽ കഴിയുമ്പോൾ സൈമൺ മാസ്റ്ററുടെ ഓർമ്മക്കുറവ് മുതലെടുത്താണ് ബന്ധുക്കൾ വ്യാജ രേഖ ചമച്ചതെന്നായിരുന്നു മഹല്ല് കമ്മിറ്റി ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ കേസ് പരിഗണിച്ച കേട്ട ഹൈക്കോടതി മഹല്ല് കമ്മിറ്റിയുടെ വാദങ്ങളെല്ലാം പൂർണ്ണമായും തള്ളി. മൃതദേഹത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ കൃത്യമായ നിരീക്ഷണങ്ങൾ നടത്തിയാണ് ഹൈക്കോടതി കേസിൽ വിധി പറഞ്ഞത്.
സമ്മതം മാത്രം...
ബന്ധുക്കൾ ഉണ്ടാക്കിയത് വ്യാജരേഖയാണെന്ന ആരോപണത്തിന് തെളിവില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതിനുപുറമേ അനാട്ടമി ആക്ട് പ്രകാരം മൃതദേഹം മെഡിക്കൽ കോളേജുകൾക്ക് കൈമാറാൻ അടുത്ത ബന്ധുക്കളുടെ സമ്മതം മാത്രം മതിയെന്നും കോടതി നിരീക്ഷിച്ചു. ഈ രണ്ട് കാര്യങ്ങളിലൂന്നിയാണ് ഒടുവിൽ സൈമൺ മാസ്റ്ററുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ, 500ലധികം പേർ പിടിയിൽ...
അഴിഞ്ഞാടി യുവാക്കൾ, യുദ്ധക്കളമായി താനൂർ... പോലീസിന് നേരെ പടക്കമേറ്... വിറങ്ങലിച്ച് ജനങ്ങൾ...