ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു, ഇസഡിൽ നിന്ന് ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക്...
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു. പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ബുധനാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയത്. സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥരാണ് ഇനിമുതല്‍ ഗവര്‍ണര്‍ക്കൊപ്പം ഉണ്ടാവുക.
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി. ഇത് വ്യക്തമാക്കുന്ന ബോര്‍ഡും രാജ്ഭവന് മുന്നില്‍ സ്ഥാപിച്ചു. നേരത്തെ ഇസഡ് കാറ്റഗറിയിലാണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത്. ഇത് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയായി വർധിപ്പിക്കുകയാണ് ചെയ്തത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവർണറും കേരള സക്കാരും രണ്ട് തട്ടിലാണ്.
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവർണർക്കെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളുണ്ടായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങുകളില്‍ തുടര്‍ച്ചയായി കരിങ്കൊടി പ്രതിഷേധവും അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായത്. ഗവർണർക്കെതിരെ നിയമസഭയിലും പ്രതിഷേധം നടന്നിരുന്നു. യുഡിഎഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സർക്കാരും ഗവർണറും ഒത്തുകളിക്കുകയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.