തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് നാല് മണിക്കൂർ, അതിവേഗ റെയില്‍ ഇടനാഴിക്ക് അനുമതി
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍ ഇടനാഴി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. 2024ല്‍ പദ്ധതി പൂര്‍ത്തിയാകും. 66,079 കോടി രൂപ ചിലവിട്ടാണ് കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. 11 ജില്ലകളിലൂടെ കടന്ന് പോകുന്ന പാതയ്ക്ക് പത്ത് സ്റ്റേഷനുകളുണ്ടാകും.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിനു വേണ്ടിയുള്ള നിര്‍ദ്ദിഷ്ട മൂന്നും നാലും റെയില്‍ പാതയ്ക്കായി സിസ്ട്ര സമര്‍പ്പിച്ച സാധ്യതാ പഠന റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 530 കി.മീ ദൂരത്തില്‍ സെമീ ഹൈസ്പീഡ് ട്രെയിനുകള്‍ക്കായി നിലവിലുള്ള ഇരട്ട പാതയ്ക്കു പുറമെ മൂന്നും നാലും പാത എന്നത് സംസ്ഥാനത്തിന്‍റെ മുന്‍ഗണനാ പട്ടികയിലുള്ള പദ്ധതിയാണെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി..
മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കി.മീ വരെ വേഗത്തില്‍ ട്രെയിനുകള്‍ നഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാലുമണിക്കൂറിനുള്ളില്‍ കാസര്‍ഗോഡും എത്താന്‍ കഴിയും. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കാസര്‍ഗോഡിനും തിരൂരിനുമിടയില്‍ (220 കി.മീ) നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാതകള്‍ നിര്‍മിക്കുക. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ (310 കി.മീ) നിലവിലുള്ള പാതയില്‍ നിന്ന് മാറിയാണ് പുതിയ പാതകള്‍ വരുന്നത്. ജനവാസം കുറഞ്ഞ മേഖലകളില്‍ കൂടിയാണ് ഈ ഭാഗത്ത് പാതകള്‍ നിര്‍മിക്കുക എന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.