ഈ പണമൊന്നും മുകളിലേക്ക് കൊണ്ടുപോകാനാകില്ല; ചിറ്റിലപ്പള്ളിക്കെതിരെ വീണ്ടും ഹൈക്കോടതി
കൊച്ചി: വ്യവസായ പ്രമുഖൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വണ്ടർ ലാ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ നിന്നും വീണ് പരിക്കേറ്റ തൃശൂർ സ്വദേശി വിജേഷ് വിജയന് നഷ്ടപരിഹാരം വൈകുന്ന സംഭവത്തിലാണ് ഹൈക്കോടതി അതിരൂക്ഷമായ പ്രതികരണം നടത്തിയിരിക്കുന്നത്.
ചിറ്റിലപ്പള്ളിയുടെ നടപടിയെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. മനുഷത്വം കൊണ്ട് ചെയ്യുന്ന സാമൂഹിക പ്രവർത്തനങ്ങൾ കൊണ്ടേ കാര്യമുള്ളെന്നും പേരിനും പെരുമയ്ക്കും വേണ്ടിയല്ല ഒന്നും ചെയ്യേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. നിലപാട് തുടർന്നാൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.
പണമുണ്ടെങ്കിലെന്താ?
എത്ര പണം ഉണ്ടാക്കിയാലും അതിലൊരു തരി പോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് കോടതി പറഞ്ഞു. ആളുകൾക്ക് ചെറിയ സഹായം നൽകിയിട്ട് അത് വലിയ രീതിയിൽ പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോയെന്ന് കോടതി ചോദിച്ചു.
ഒന്നും മനസിലാകുന്നില്ലെ?
ചിറ്റിലപ്പള്ളിയെ പോലെ ഒരാൾക്ക് വർഷങ്ങളായി വീൽ ചെയറിൽ കഴിയുന്ന ഒരാളുടെ അവസ്ഥ മനസിലാക്കാൻ കഴിയാതെ പോകുന്നത് ഞെട്ടലുണ്ടാക്കുന്നുണ്ട്. വിജേഷിന് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാൻ തയാറായില്ലെങ്കിൽ ചിറ്റിലപ്പള്ളി നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലപാട് തുടർന്നാൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി.
അംഗീകരിക്കാനാവില്ല
വിജേഷിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് ചിറ്റിലപ്പള്ളി സ്വീകരിക്കുന്നത്. ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടും കമ്പനിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല. നിങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിച്ചുവെന്നതിന്റെ പേരിൽ നീതി നിഷേധിക്കപ്പെടുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2002ൽ
2002ലാണ് വിജേഷിന് അപകടം സംഭവിക്കുന്നത്. നട്ടെല്ലിന് പരുക്കേറ്റ വിജേഷ് വർഷങ്ങളായി കിടപ്പിലാണ്. സംഭവം തനിക്ക് നാണക്കേണ്ടുണ്ടാക്കിയെന്നും ഒരു ലക്ഷം രൂപ വിജേഷിന് നഷ്ട പരിഹാരം നൽകാമെന്നും ചിറ്റിലപ്പള്ളി അറിയിച്ചിരുന്നു. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചത്. 17,25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വിജേഷ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ലോകം മുഴുവൻ ചുറ്റുന്നയാൾ
ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്ന ചിറ്റിലപ്പള്ളിക്ക് വിജേഷിനെ പോലെ വീൽ ചെയറിൽ കഴിയേണ്ടി വരുന്ന യുവാവിന്റെ സ്ഥിതി മനസിലാകുന്നില്ലേയെന്നാണ് മുൻപ് ഹർജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചത്. കേസിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർ തന്നെ സമീപിച്ചിരുന്നതായി വിജേഷ് ആരോപിച്ചിരുന്നു. അപകടത്തെ തുടർന്ന് വിജേഷിന്റെ പഠനം മുടങ്ങിയിരുന്നു. കുടുംബ സ്വത്ത് വിറ്റും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയുമാണ് ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നത്.
ആശുപത്രിയിൽ എത്തിച്ചില്ല
അപകടമുണ്ടായപ്പോൾ തന്നെ വിജേഷിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ എഴുന്നേറ്റ് നടക്കാൻ സാധിച്ചേനെയെന്നാണ് കൊച്ചി മെട്രോ പൊളിറ്റൻ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത്. വിജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ പാർക്ക് അധികൃതർ തയാറായില്ലെന്നും ആരോപണം ഉണ്ട്. 50000 രൂപ ചികിത്സാചെലവുകൾക്കായി ആദ്യം കൈമാറിയ അധികൃതർ പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആരോപണം.
സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്ന് വിവാദ പ്രസംഗം; ഒടുവിൽ നടൻ കൊല്ലം തുളസി കീഴടങ്ങി