ഡിജിപിയാവാന് യോഗ്യനാണോ, അച്ചടക്കം പഠിപ്പിക്കേണ്ട സമയമായി, ജേക്കബ് തോമസിനെ വലിച്ചു കീറി ഹൈക്കോടതി
ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യം നിലനില്‍ക്കുന്നുണ്ട് എന്നും കോടതി പറഞ്ഞു
കൊച്ചി: പാറ്റൂര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് എന്നിവര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത് മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനാണ്. പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതല്ലെന്നായിരുന്നു അഞ്ച് പ്രതികളെയും കുറ്റവിമുക്തരാക്കികൊണ്ട് കോടതി പറഞ്ഞത്.
പ്രതികളെ വെറുതെവിട്ടെങ്കിലും ജേക്കബ് തോമസിനെ വലിച്ചുകീറുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ജേക്കബ് തോമസ് ഡിജിപിയായിരിക്കാന്‍ യോഗ്യനാണോ എന്ന് പോലും കോടതി. നേരത്തെ കേസിന്റെ കാര്യത്തില്‍ നിരവധി തവണ വീഴ്ച്ച വരുത്തിയ ജേക്കബ് തോമസിനെ മുന്‍പും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു.
ആരോപണം ഇങ്ങനെ
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജല അതോറിറ്റിയുടെ സ്വീവേജ് പൈപ്പ്ലൈന് മാറ്റി സ്ഥാപിച്ച് സ്വകാര്യ ബില്‍ഡര്‍ക്ക് ഭൂമി ലഭ്യമാക്കുകയും പിന്നീട് അവിടെ ഫ്ളാറ്റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയെന്നുമായിരുന്നു വിജിലന്‍സ് കേസ്. ആരോപണ വിധേയമായ ഭൂമിയുടെ രജിസ്റ്ററിന്റെ ആധികാരികതയില്‍ സംശയമുള്ളതായി ജേക്കബ് തോമസ് കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭരത്ഭൂഷണ് നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതി വിധി പുറപ്പെടുവിച്ചത്.
അച്ചടക്കം പഠിപ്പിക്കേണ്ട സമയമായി
ജേക്കബ് തോമസ് തന്ന തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ഉത്തരവാദിത്തം മുഴുവനും അദ്ദേഹത്തിനാണ്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. ഡിജിപിയായിരിക്കാന്‍ അദ്ദേഹം യോഗ്യനാണോ എന്നും കോടതി ചോദിച്ചു. നേരത്തെയും ജേക്കബ് തോമസിനെതിരെ കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
കോടതിയിലെത്താന്‍ മടി
ജേക്കബ് തോമസിനെ പലവട്ടം കേസിന്റെ വിസ്താരവുമായി ബന്ധപ്പെട്ട് കോടതി വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ഒരു തവണ മാത്രമാണ് അദ്ദേഹം ഹാജരായത്. പിന്നീട് അപ്രത്യക്ഷനാവുന്നതാണ് കണ്ടത്. കോടതിയില്‍ ഹാജരാക്കിയ ഭൂരേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്തിടെ സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യം നിലനില്‍ക്കുന്നുണ്ട് എന്നും കോടതി പറഞ്ഞു.
പല വട്ടം മാറ്റി
കേസുമായി ബന്ധപ്പെട്ട ഉന്നയിച്ച ആരോപണത്തില്‍ പിന്നീട് ജേക്കബ് തോമസ് മാറ്റം വരുത്തുന്നതാണ് കണ്ടത്. കോടതി നിര്‍ദേശപ്രകാരം രേഖകള്‍ പരിശോധിച്ച ജേക്കബ് തോമസ് പിന്നീട് സെറ്റില്‍മെന്റ് രജിസ്റ്ററില്‍ കുഴപ്പമില്ലെന്ന് പറഞ്ഞു. പിന്നീട് ചില അനക്സറുകള്ക്കാണ് പ്രശ്നമെന്നും പറഞ്ഞു. ലഭ്യമായി എല്ലാ രേഖയും പരിശോധിച്ചാണ് ലോകായുക്തയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
എത് സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്, രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് ജേക്കബ് തോമസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സത്യവാങ് മൂലം നല്‍കാതെ ജേക്കബ് തോമസ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ചില സൂചനകളും ഇതിലുണ്ടായിരുന്നു. തുടര്‍ന്ന് ഇത്തരം നടപടികള്‍ കോടതി അലക്ഷ്യമായി കണക്കാക്കുമെന്നും കോടതി വിമര്‍ശിച്ചിരുന്നു. കോടതിയില്‍ പറയേണ്ട കാര്യം ഇവിടെ തന്നെ പറയണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.