ഇരട്ടച്ചങ്കന്‍ പിണറായിയെ വിറപ്പിച്ച് ഹൈക്കോടതി.. മന്ത്രി തോമസ് ചാണ്ടിക്കെന്താ കൊമ്പുണ്ടോ!
Recommended Video
കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ കാര്യങ്ങള്‍ ഇനി സര്‍ക്കാരിന്റെ കയ്യിലൊതുങ്ങില്ല. പഴുതടച്ചുള്ള ആലപ്പുഴ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും ത്വരിതാന്വേഷണത്തിനുള്ള കോടതി ഉത്തരവും പോരാഞ്ഞ് ഹൈക്കോടതിയും പിണറായി സര്‍ക്കാരിന് എതിരെ തിരിഞ്ഞിരിക്കുന്നു. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നത്. എത്രനാള്‍ പിണറായി വിജയന് തന്റെ കോടീശ്വരനായ മന്ത്രിയെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കും ?
രണ്ടര വർഷത്തെ പ്രണയം, വിവാഹത്തിന് ഒരേ ഒരു തടസ്സം.. കാസർകോട്ടെ കമിതാക്കൾ ഒന്നിക്കാൻ കണ്ടെത്തിയ വഴി!
ഹൈക്കോടതിയുടെ വിമർശനം
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ ആണ് ഹൈക്കോടതി സര്‍ക്കാരിന് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. ഭൂമി കയ്യേറ്റ വിഷയത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനെയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്
മന്ത്രിക്ക് പ്രത്യേക പരിഗണന
കയ്യേറ്റക്കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. മന്ത്രി കായല്‍ കയ്യേറിയാല്‍ പ്രത്യേക പരിഗണന നല്‍കുമോ എന്നും സാധാരണക്കാരന്‍ ഭൂമി കയ്യേറിയാല്‍ സര്‍ക്കാര്‍ നിലപാട് ഇത് തന്നെയാണോ എന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി.
തുല്യ നീതി നടപ്പാക്കണം
പാവപ്പെട്ടവന്‍ ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കാറില്ലേ എന്നും കോടതി ചോദിച്ചു. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാനാണ് തങ്ങളിവിടെ ഇരിക്കുന്നതെന്നും മന്ത്രിയെന്നോ വ്യക്തിയെന്നോ വ്യത്യാസമില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചു എന്ന് കാട്ടിയാണ് പൊതുതാല്‍പര്യ ഹര്‍ജി.
അന്വേഷണം പുരോഗമിക്കുകയാണ്
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചുവെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും
മൌനം തുടർന്ന് മുഖ്യമന്ത്രി
അതേസമയം തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഹൈക്കോടതി വിമര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തവര്‍ ആരായാലും അവരെ ഇടത് സര്‍ക്കാര്‍ സംരക്ഷിക്കില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന
അതേസമയം തോമസ് ചാണ്ടിക്കെതിരായ ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇനിയുള്ള തുടര്‍വാദങ്ങളില്‍ സത്യം വെളിപ്പെടുത്തുമെന്നും തോമസ് ചാണ്ടിയുടെ ഓഫീസ് പ്രതികരിച്ചു.
പുറത്താക്കണമെന്ന് പ്രതിപക്ഷം
തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നു കഴിഞ്ഞു. ഇതേ ആവശ്യം തന്നെ ഭരണകക്ഷിയായ സിപിഐയും മുഖ്യമന്ത്രിയെ കണ്ട് ഉന്നയിച്ചിരുന്നു. മന്ത്രിക്കെതിരെ തല്‍ക്കാലം നടപടി വേണ്ടെന്നാണ് സിപിഎം തീരുമാനം. എന്നാല്‍ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്.