ഹിജാബ് വിലക്ക്: തങ്ങള്‍ ഖുറാന്‍ വ്യാഖ്യാതാക്കളല്ലെന്ന് സുപ്രീംകോടതി, ഞങ്ങള്‍ക്കതിന് സാധിക്കില്ല
ദില്ലി: ഖുറാന്‍ വ്യാഖാനിക്കാന്‍ കോടതികള്‍ സജ്ജമല്ലെന്ന് സുപ്രീംകോടതി. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. 'ഇതിൽ ഒരു മാർഗ്ഗം ഖുറാൻ വ്യാഖ്യാനം ചെയ്യുക എന്നുള്ളതാണ്. എന്നാൽ ഞങ്ങൾ ഖുറാൻ വ്യാഖ്യാതാക്കളല്ല.
ഞങ്ങൾക്ക് അത് ചെയ്യാൻ സാധിക്കില്ല. മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്നത് കോടതിയുടെ കർത്തവ്യങ്ങളിൽ പെടുന്നതല്ല' ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധി മതപരമായ വീക്ഷണ കോണിൽ ശരിയല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇസ്ലാമിക കാഴ്ചപ്പാട് ഹൈക്കോടതി പരിഗണിച്ച വിധം ശരിയായില്ലെന്നും അവർ വാദിച്ചു. അതോടൊപ്പം തന്നെ ഖുർആൻ വ്യാഖ്യാനം ചെയ്തുകൊണ്ട് ഹിജാബ് മതത്തിൽ നിർബന്ധമാണോ എന്ന തരത്തിലേക്ക് കോടതി പോകരുതെന്നും ഹർജിക്കാർ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. നാല് മണിക്കൂറോളം നീണ്ട വാദത്തില്‍ പല ഹരജിക്കാരും ഹിജാബ് അനിവാര്യമായ ഒരു മതപരമായ ആചാരമാണെന്ന വാദം ആവർത്തിച്ചു.

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, കോളിൻ ഗോൺസാൽവസ്, മീനാക്ഷി അറോറ, ജയ്‌ന കോത്താരി, എഎം ദാർ, അഭിഭാഷകൻ ഷൂബ് ആലം എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. ഹൈക്കോടതി വിധി ഹിജാബിന്റെ മതപരമായ വശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വിമർശിച്ച ഇവർ പെൺകുട്ടികളുടെ വ്യക്തിത്വം, അന്തസ്സ്, സ്വകാര്യത എന്നിവയെ ചവിട്ടിമെതിക്കുന്നതിനൊപ്പം മതത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയാണെന്നും വാദിച്ചു

ഹിജാബ് നിരവധി പെൺകുട്ടികളുടെ വ്യക്തിത്വത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണെന്നും ഒരു വിദ്യാർത്ഥി സ്‌കൂളിൽ കയറുമ്പോൾ മൗലികാവകാശങ്ങൾ ഉപേക്ഷിക്കപ്പെടുന്നില്ല. ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥിനികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്നും സിബല്‍ വാദിച്ചു. വിലക്കേർപ്പെടുത്തിയ ഒരു സ്ഥാപനത്തിൽ നിന്ന് 150 വിദ്യാർത്ഥിനികൾ ടിസി വാങ്ങി പോയതിനുള്ള രേഖയും സിബൽ കോടതിയിൽ നൽകി.

വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. സിഖ് മതവിഭാഗത്തിൻറെ ടർബന് നല്കുന്ന ഇളവ് ഹിജാബിൻറെ കാര്യത്തിലും വേണമെന്നായിരുന്നു അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു. സർക്കാരിന് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വസ്‌ത്രം വിലക്കാനോ ഡ്രസ് കോഡ് അടിച്ചേൽപ്പിക്കാനോ അധികാരമില്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും വാദിച്ചു. അതേസമയം, ഹിജാബ് അനുവദിച്ചാൽ മറ്റ് വിഭാഗത്തിൽപ്പെട്ട കുട്ടികളും അവരുടെ വേഷം ധരിക്കണമെന്ന് ആവശ്യപ്പെടുമെന്നായിരുന്നു സുധാൻഷു ധൂലിയയുടെ മറുപടി.












Click it and Unblock the Notifications