ഹിജാബ് വിലക്ക്: വംശീയ ഉത്തരവ് ശരിവെച്ചത് പൗരാവകാശം റദ്ദ് ചെയ്യുന്നതിന് തുല്യം: വെല്‍ഫെയർ പാർട്ടി
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ടുള്ള ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി വെല്‍ഫെയർ പാർട്ടി. ഉത്തരവ് ശരിവെച്ചത് പൌരാവകാശം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ ഭാഗമായി ആർ എസ് എസ് സർക്കാർ പുറപ്പെടുവിച്ച വംശീയ ഉത്തരവ് ശരിവെച്ച കർണ്ണാടക ഹൈക്കോടതിയുടെ വിധി പൗരാവകാശം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണഘടനാദത്തമായ അവകാശം മുസ്‌ലിം വിദ്യാർഥിനികൾക്ക് മാത്രം വിലക്കുന്നത് പ്രകടമായ ആർ എസ് എസ് പദ്ധതിയാണ്. ഇത്തരം ഉത്തരവുകൾക്ക് നിയമ സാധുത നൽകുന്നതിലൂടെ ഭരണഘടനയെ നോക്കു കുത്തിയാക്കുകയാണ്. കോടതികൾ അവയുടെ മൗലിക ധർമം വിസ്മരിച്ച് വംശിയ പദ്ധതികൾക്ക് വഴിയൊരുക്കുന്നത് രാജ്യം അതീവ ജാഗ്രതയോടെ കാണേണ്ട സമയമായിരിക്കുന്നു. നീതി നിഷേധം ആവർത്തിച്ചുറപ്പിക്കുകയാണ് ഇത്തരം വിധികൾ ചെയ്യുന്നത്. ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ലംഘിച്ചാണ് കർണ്ണാടക സർക്കാർ നിരോധനം നടപ്പാക്കിയത്.

മത വിശ്വാസത്തിൻറെ അഭിവാജ്യ ഭാഗം ഏതെന്ന് ആ വിശ്വാസത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ് പറയേണ്ടത്. ഏകപക്ഷിയ കോടതി വിധികളിലൂടെ ഇത്തരം കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് ജനാധിപത്യത്തെ ഇല്ലാതാക്കും. ഏക സിവിൽകോഡ്, പൗരത്വ നിയമം, പൗരത്വ രജിസ്റ്റർ എന്നിവ അടക്കം രാജ്യത്തെ മത ന്യൂനപക്ഷങ്ങൾ ആശങ്കയോടെ കാണുന്ന സംഘ്പരിവാർ നീക്കങ്ങൾക്ക് കൂടുതൽ അനുകൂലമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള വഴിയാണ് ഇത്തരം വിധികളിലൂടെ ഒരുങ്ങുന്നത്.
മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയെ പിന്നോട്ടടിക്കാൻ ഈ വിധി ഇടയാക്കും. വിദ്യാഭ്യാസ - ഉദ്യോഗരംഗങ്ങളിൽ , ഇതിൽ മുസ്ലിം സമൂഹം കൂടുതൽ പുരോഗതി പ്രാപിക്കുന്നത് ഇല്ലാതാക്കാൻ ആർ എസ് എസ് പദ്ധതികൾ ഒരുക്കി കൊണ്ടിരിക്കെ ഇത്തരം വിധികൾ പലതരം അപകടങ്ങൾ സൃഷ്ടിക്കും :ഇതിനെതിരെ പൗരത്വ പ്രക്ഷേഭ സമാനമായ ജനകീയ മുന്നേറ്റം ഉയരേണ്ട സന്ദർഭമായിരിക്കുന്നു. സുപ്രീം കോടതിയിലെ നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും യോജിപ്പിച്ച് ഭരണഘടനാ അവകാശങ്ങൾ സ്ഥാപിച്ചടുക്കാനുള്ള നീക്കങ്ങൾ മുന്നോട്ട് കൊണ്ടു പോകണമെന്നും ഹമീദ് വാണിയമ്പലം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവെക്കുന്ന നിലപാട് ഹൈക്കോടതിയും സ്വീകരിക്കുകയായിരുന്നു. ഹിജാബ് ധരിക്കുന്നത് മതാചാരങ്ങളില്‍ നിർബന്ധമായ ഒന്നല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്












Click it and Unblock the Notifications