ശബരിമലയ്ക്ക് ശേഷം പാഞ്ചാലിമേട്! മാർച്ച് പോലീസ് തടഞ്ഞു, നാമജപവുമായി കെപി ശശികലയും കൂട്ടരും
പാഞ്ചാലിമേട്: ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തില്‍ വന്‍ പ്രതിഷേധമുയര്‍ത്തി ഹൈന്ദവ സംഘടനകള്‍. പാഞ്ചാലിമേട് ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമാണെന്നും ഇവിടം കയ്യേറി കുരിശ് സ്ഥാപിച്ചതാണ് എന്നുമാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം. ഹിന്ദു ഐക്യവേദി അടക്കമുളള സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെപി ശശികലയുടെ നേതൃത്വവത്തില്‍ പാഞ്ചാലിമേട്ടിലേക്ക് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിഷേധവുമായി ഇവരെത്തിയത്. എന്നാല്‍ പ്രതിഷേധക്കാരെ പാഞ്ചാലിമേട്ടിലേക്ക് പോലീസ് കടത്തി വിടാതെ തടഞ്ഞു. ഇതോടെ ശശികലയും പ്രതിഷേധക്കാരും സ്ഥലത്ത് കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തി.

സര്‍ക്കാര്‍ ഭൂമിയായ പാഞ്ചാലിമേട്ടില്‍ ഹിന്ദുക്കളും ക്രിസ്തുമത വിശ്വാസികളും എത്താറുണ്ട്. പണ്ട് മുതല്‍ക്കേയുളള 14 സിമന്റ് കുരിശുകള്‍ കൂടാതെ ഒരു അമ്പലവും ഈ സ്ഥലത്തുണ്ട്. വിശ്വാസം സംബന്ധിക്കുന്ന വിഷയം ആയതിനാല്‍ സര്‍ക്കാര്‍ ഭൂമി ആയിട്ട് കൂടി അധികൃതര്‍ ഇവിടേക്ക് തീര്‍ത്ഥാടനം അനുവദിക്കുന്നുമുണ്ട്. പാഞ്ചാലിമേട്ടില്‍ കുരിശ് സ്ഥാപിച്ചതിനെതിരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
കുരിശിന് മുന്നിലായി ത്രിശൂലവും സ്ഥാപിച്ചു. എന്നാല്‍ പിന്നീടിത് സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ദുഖവെള്ളി ദിവസം പാഞ്ചാലിമേടില്‍ സ്ഥാപിച്ച മരക്കുരിശുകള്‍ കഴിഞ്ഞ ദിവസം കളക്ടര്‍ ഇടപെട്ട് നീക്കം ചെയ്യിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പാഞ്ചാലിമേട് വിഷയം സംഘപരിവാറുകാര്‍ വിദ്വേഷ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മനപ്പൂര്‍വ്വം പാഞ്ചാലിമേടില്‍ പ്രശ്‌നം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്ന് അമ്പലക്കമ്മിറ്റിയും പള്ളിഭാരവാഹികളും ആരോപിക്കുന്നു.












Click it and Unblock the Notifications