'മകളെ മുസ്ലീമിന് വിവാഹം കഴിച്ചു കൊടുത്തത് സമുദായ വോട്ടിന് വേണ്ടി', പിണറായിയെ അപമാനിച്ച് ആര്‍വി ബാബു
തിരുവനന്തപുരം: പിണറായി വിജയനേയും കുടുംബത്തേയും അപമാനിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആര്‍വി ബാബു മുഖ്യമന്ത്രിയെ അപമാനിച്ചിരിക്കുന്നത്. സമുദായ വോട്ട് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി മകളെ ഒരു മുസ്ലീമിന് വിവാഹം ചെയ്ത് കൊടുത്തത് എന്നാണ് ഹിന്ദു ഐക്യവേദി നേതാവിന്റെ അധിക്ഷേപം. മുഖ്യമന്ത്രിയുടെ മകളായ വീണ വിജയന്റെയും ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെയും വിവാഹം ചൂണ്ടിക്കാട്ടിയാണ് ആര്‍വി ബാബുവിന്റെ വിവാദ പരാമര്‍ശം.
ആർവി ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' CAA ഒരു കാരണവശാലും നടപ്പാക്കില്ല... കേരളത്തിൽ മുസ്ലീങ്ങൾക്ക് വേണ്ടിയുള്ള കോൺസൻട്രേഷൻ ക്യാമ്പുകൾ തുറക്കില്ല... പിന്നെ അയോദ്ധ്യ, ഗുജറാത്ത്, ശൂലം, ഗർഭിണി, പശു, ആൾക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകൾ ആവശ്യം പോലെ സമാസമം ചേർത്ത് ആവർത്തിച്ച് പ്രചരിപ്പിച്ചപ്പോൾ കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയൻ അവരുടെ മദ്നിയോ സക്കീർ നായിക്കോ ആയി മാറി''.
''ഇതൊന്നും കൂടാതെ മുസ്ലിം സമുദായത്തിന്റെ ഹൃദയത്തെ സ്വാധീനിച്ച ഏറ്റവും ശ്രദ്ധാർഹമായ ഒരു കാര്യമായിരുന്നു മകളുടെ വിവാഹം. മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടർ ഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് Fixed deposit ആയി പകരം ലഭിക്കുമെന്നറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയൻ. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങൾ സഖാവെ...''