എഎസ്ഐ വെടിയേറ്റ് മരിച്ച സംഭവം: പ്രതികൾക്ക് നിരോധിത സംഘടനയുമായി ബന്ധം? അന്വേഷണം തുടരുന്നു
തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയിൽ വെച്ച് എഎസ്ഐ വെടിയേറ്റ് മരിച്ച സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. കളിയിക്കാവിളയിൽ വെച്ച് എസ്ഐ വിൽസൺ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നിൽ നിരോധിത സംഘടനയായ നാഷണൽ ലീഗാണെന്ന് സംശയം. ചെന്നൈയിൽ നിന്നെത്തിയ പ്രതികളായ അബ്ദുൾ ഷമീർ, തൌഫീഖ് എന്നിവർ സംഘടനാംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട അൽ ഉലമയുടെ പുതിയ രൂപമാണ് ഇതെന്ന നിഗമനത്തിലാണ് പോലീസ്.
തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഒരു സംഘം കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ദക്ഷിണേന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന ഇവരുടെ പക്കൽ ആയുധങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്കും വിവരം ലഭിച്ചിരുന്നു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ രണ്ട് പേർ വെടിവെച്ച് കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കൃത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. വെടിയേറ്റ വിൽസൺ സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞിരുന്നു.
എന്നാൽ തിരിച്ചറിഞ്ഞ രണ്ടുപേരും കൊലക്കേസിലെ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തൌഫീഖ് കന്യകുമാരിയിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലും അബ്ദുൾ സമീർ ചെന്നൈയിൽ ഹിന്ദു സംഘടനാ നേതാവിനെ വധിച്ച കേസിലും പ്രതിയാണ്. കേസിൽ കേരള- തമിഴ്നാട് പോലീസ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.