'പരാതി വ്യാജം': വടക്കാഞ്ചേരി പീഡനക്കേസില്‍ സിപിഎം നേതാവ് ജയന്തനെതിരായ അന്വേഷണം അവസാനിപ്പിച്ചു
തൃശൂര്‍: വടക്കാഞ്ചേരി ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി അഭ്യന്തര വകുപ്പ്. സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ജയന്തനെതിരെ യുവതിയുടെ പരാതി വ്യാജ്യമാണെന്നും ആരോപണത്തിന് തെളിവില്ലെന്നും അനില്‍ അക്ക എംഎല്‍എക്ക് നല്‍കിയ കത്തില്‍ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് പരാതിക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയാണ് തൃശൂര്‍ സ്വദേശിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് 2016 നവംബര്‍ ഒന്നിന് യുവതിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിക്കൊപ്പം പത്രസമ്മേളനം നടത്തി ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

രണ്ടു വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്നും കേസ് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ലെന്നുമുള്ള ആരോപണങ്ങള്‍ അന്ന് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജയന്തന്റെ സഹോദരനായ ജിതേഷ്, ബിനേഷ്, ഷിബു എന്നിവരും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി ആരോപിച്ചിരുന്നു.
എന്നാല്‍ അന്വേഷണത്തില്‍ പീഡനം നടന്ന സ്ഥലമോ മറ്റ് തെളിവുകളോ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ആരോപണങ്ങള്‍ക്ക് ശക്തിപകരുന്ന തെളിവുകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരിക്കും കഴിഞ്ഞില്ല. പ്രതിചേര്‍ക്കപ്പെട്ടവരുടെ നുണപരിശോധന അടക്കം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറാവുകയായിരുന്നു. സാമ്പത്തിക ഇടപാടിലെ വിരോധം മൂലം യുവതി വ്യാജ പരാതി നല്‍കിയെന്നാണ് പോലീസ് കണ്ടെത്തല്‍












Click it and Unblock the Notifications