'ആരോപണമല്ലേ, വിധി വന്നിട്ടില്ല, വിജയ് ബാബു നിരപരാധിയെങ്കിൽ ഹോം കാണുമോ'? ജൂറിയോട് ഇന്ദ്രൻസ്
കൊച്ചി: നിര്‍മ്മാതാവ് വിജയ് ബാബു പീഡനക്കേസില്‍ പ്രതിയായ പശ്ചാത്തലത്തില്‍ ഹോം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ തഴഞ്ഞുവെന്ന ആരോപണം ശക്തമാകുന്നു. സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ ഹോം സിനിമയെ പരിഗണിക്കാത്തത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. മികച്ച ചിത്രം, മികച്ച നടന്‍ അടക്കമുളള വിഭാഗങ്ങളില്‍ ഹോമിന് പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നു.
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ലെന്ന് നടന്‍ ഇന്ദ്രന്‍സ് പ്രതികരിച്ചു. സിനിമയ്ക്ക് പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് അവാര്‍ഡ് കിട്ടാത്തത്തില്‍ വിഷമം ഇല്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. അവാര്‍ഡ് കിട്ടിയവരൊക്കെ വേണ്ടപ്പെട്ടവരാണ്. അവരുടെയൊക്കെ ആരാധകനാണ് താന്‍. അവര്‍ക്ക് അവാര്‍ഡ് കിട്ടിയത് തനിക്ക് കിട്ടിയത് പോലെ തന്നെയാണ് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ജൂറിക്ക് ഹോം കാണാന്‍ അവസരം ഉണ്ടാക്കിയിരിക്കില്ലെന്നും നടന്‍ ആരോപിച്ചു. വിജയ് ബാബുവിന്റെ കേസാണ് കാരണം എന്ന് പറഞ്ഞില്ലെങ്കില്‍ പോലും അത് പറയാനുളള കാരണമാക്കി വെച്ചിരിക്കാം. ഇനി അങ്ങനെ ആണെങ്കില്‍ തന്നെയും കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബക്കാരെ എല്ലാവരേയും ശിക്ഷിക്കുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു. വിജയ് ബാബുവിന് എതിരെ ആരോപണം മാത്രമേ ഉളളൂ, വിധി വന്നിട്ടില്ല. വിജയ് ബാബു നിരപരാധിയാണെങ്കില്‍ ജൂറി സിനിമ കണ്ട് തീരുമാനം തിരുത്തുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ജൂറി സിനിമ കാണരുത് എന്ന് ആഗ്രഹമുളള ആരെങ്കിലും ഉണ്ടായിരിക്കാം. സിനിമ കണ്ടവരെല്ലാം വിഷമം പറയുന്നുണ്ട്. ജൂറിക്ക് അത് തോന്നിയില്ലെങ്കില്‍ അവരത് കണ്ട് കാണില്ല. ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോം ചേര്‍ത്ത് വെക്കാമായിരുന്നില്ലേ എന്ന് ഇന്ദ്രന്‍സ് ചോദിച്ചു. അവാര്‍ഡിന് വേണ്ടിയല്ല അഭിനയിക്കുന്നത്. കൊവിഡ് കാലത്ത് കഷ്ടപ്പെട്ട ്‌ചെയ്ത സിനിമയാണ് ഹോം. അതിന് ജനങ്ങള്‍ അംഗീകാരം തന്ന് കഴിഞ്ഞു. അതിനേക്കാള്‍ വലുതല്ല മറ്റൊന്നുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. അവാര്‍ഡ് കിട്ടിയവരൊക്കെ അര്‍ഹിക്കുന്നവര്‍ തന്നെയാണ്. തനിക്ക് ഹോം തുലച്ച് കളഞ്ഞതില്‍ മാത്രമാണ് വിഷമം എന്നും ഇന്ദ്രന്‍സ് പറഞ്ഞു. അതേസമയം ജൂറി സിനിമ കണ്ടിട്ടില്ലെന്ന ഇന്ദ്രന്‍സിന്റെ ആരോപണം തള്ളി ജൂറി ചെയര്‍മാന്‍ സയിദ് മിര്‍സ രംഗത്ത് എത്തി. ഹോം എല്ലാ ജൂറി അംഗങ്ങളും കണ്ടിരുന്നുവെന്നും ഒരു വിഭാഗത്തിലും ഹോം അവസാന ഘട്ടത്തില്‍ എത്തിയിട്ടില്ലെന്നും സയിദ് മിര്‍സ പറഞ്ഞു.












Click it and Unblock the Notifications