രാഹുൽ ഈശ്വറിന് തിരിച്ചടി; അറസ്റ്റ് തടയാതെ ഹൈക്കോടതി.. പോലീസിന്റെ നിലപാട് തേടി
കൊച്ചി: ഹണി റോസിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. അറസ്റ്റ് തടയണമന്ന രാഹുലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പോലീസിന്റെ നിലപാട് തേടി.
സമൂഹമാധ്യമത്തിലൂടെ തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ചാണ് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് പരാതി നൽകിയത്. ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള അധിക്ഷേപങ്ങളാണ് രാഹുൽ നടത്തിയതെന്നാണ് നടി പരാതിയിൽ ആരോപിച്ചത്.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സ്വാതന്ത്ര്യം മാത്രമാണ് താൻ ഉപയോഗിച്ചതെന്ന് രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചു. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും രാഹുൽ പറഞ്ഞു. എന്നാൽ രാഹുലിന്റെ വാദം കോടതി തള്ളി. അറസ്റ്റ് തടയാൻ വിസമ്മതിച്ച കോടതി കേസ് ഈ മാസം 27 ലേക്ക് മാറ്റി.
അതിനിടെ ഹണി റോസിന്റെ പരാതിയിൽ എറണാകുളം സെൻട്രെൽ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.
ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഹണി റോസിനെ അധിക്ഷേപിച്ചും വിമർശിച്ചും രാഹുൽ ഈശ്വർ സംസാരിച്ചത്. ഹണി റോസിന്റെ വസ്ത്രധാരണം പ്രശ്നമാണെന്നും ഒരു തമാശ പറഞ്ഞതിന്റെ പേരിൽ ബോബി ചെമ്മണ്ണൂരിനെ ജയിലിലക്ക് അയക്കുന്നത് ശരിയല്ലെന്നുമാണ് രാഹുൽ ചാനൽ ചർച്ചകളിലെല്ലാം പറഞ്ഞത്. സിനിമയിൽ ദ്വയാർത്ഥ പ്രയോഗങ്ങളുള്ള സീനിൽ അഭിനയിച്ച് ഹണി റോസ് പ്രതിഫലം വാങ്ങിയ ആളാണെന്നും രാഹുൽ ആരോപിച്ചു. ഇതിന് പിന്നാലെയാണ് നടി പോലീസിനെ സമീപിച്ചത്.
' കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്ക് തള്ളിയിടുകയും ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എൻ്റെ മൗലിക അവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും എനിക്കെതിരെ വരുന്ന, എൻ്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ, അശ്ലീല, ദ്വയാർത്ഥ, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങിനും പ്രധാന കാരണക്കാരൻ രാഹുൽ ആണ്, അതിനാൽ നിയപരമായി നീങ്ങുന്നു. രാഹുൽ ഒരു തരത്തിലും മാപ്പ് അർഹിക്കുന്നില്ല',എന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ നടി പറഞ്ഞു.












Click it and Unblock the Notifications