ഹണി റോസിനോട് രാഹുല്‍ ഈശ്വർ: 'അത്തരം വലിയ വാക്കുകള്‍ എനിക്കെതിരെ ഉപയോഗിക്കരുത്'
തിരുവനന്തപുരം: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി രാഹുല്‍ ഈശ്വർ. ബോബി ചെമ്മണ്ണൂർ ചെയ്ത തെറ്റിനെ തെറ്റായി എടുക്കുമ്പോള്‍തന്നെ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങലെ നല്ലകാര്യങ്ങളായി അംഗീകരിക്കണമെന്നാണ് പറഞ്ഞതെന്ന് രാഹുല്‍ ഈശ്വർ വിശദീകരിക്കുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് തരത്തിലുള്ള കേസ് മുന്നോട്ട് വന്നാലും ഒരിഞ്ച് തന്നെ പിന്നോട്ട് പോവില്ല. പുരുഷന്മാർക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണിത്. ഹണിറോസിനോട് ആദരവോട് കൂടിയുള്ള വിമർശനമാണ് ഞാന്‍ നടത്തുന്നത്. സ്ത്രീകളില്‍ നിന്ന് തന്നെ വലിയ രീതിയിലുള്ള പിന്തുണയാണ് എനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

എല്ലാവരേയും വിമശിക്കാനുള്ള അവകാശം ഭരണഘടന നമുക്ക് തരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹണി റോസനെ മാത്രം വിമർശിക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്. ബോബി ചെമ്മണ്ണൂരുമായി എനിക്ക് വ്യക്തിപരമായി അടുപ്പമുണ്ട്. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹം നടത്തിയ ദ്വയാർഥ പ്രയോഗം തെറ്റാണെന്നും അതിന് ഹണിയോട് മാപ്പ് പറയണമെന്നും അദ്യം തന്നെ പരസ്യമായി ആവശ്യപ്പെട്ട വ്യക്തി ഞാനായിരിക്കും.
ബോബി ചെമ്മണ്ണൂർ നന്മകള്‍ ചെയ്യുന്നു എന്നതുകൊണ്ട് അദ്ദേഹം നടത്തുന്ന ദ്വയാർത്ഥ പ്രയോഗങ്ങള്‍ അംഗീകരിക്കണമെന്നല്ല പറയുന്നത്. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോഗം കൊണ്ട് ബോചെ ഇതേവരെ നാടിനും ജനങ്ങൾക്കും ചെയ്ത സേവനങ്ങളെയും മറക്കരുത്. എല്ലാത്തിനേയും കറുപ്പും വെളുപ്പുമായി മാത്രം കാണുന്നത് ബുദ്ധിമുട്ടിയേറിയ കാര്യമാണെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു.
പുരുഷവിരോധമാണ് പുരോഗമനമാണ് എന്ന് ധരിക്കുന്ന ഫെമിനിസ്റ്റുകൾ ഒരു വശത്തും സ്ത്രീപക്ഷ വാദികളെ പ്രകോപിപ്പിക്കുന്നതാണ് പുരുഷസ്നേഹമെന്ന് വാദിക്കുന്ന മറുവശത്തും നിൽക്കുകയാണ്. നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിന് സാധ്യതയുളളതിനാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്ത് പ്രശ്നം വന്നാലും ഒരു തരത്തിലും പിന്നോട്ട് പോകുന്നില്ല.
ഹണി റോസിന്റെ വിഷമത്തോടൊപ്പം നില്‍ക്കുന്നു. അവര്‍ക്കെതിരായ സൈബര്‍ ബുള്ളിയിംഗ് ശരിയല്ല. തനിക്കെതിരെ നടി ഉപയോഗിച്ചത് കടുത്ത വാക്കുകളാണ്. താന്‍ ചെയ്യുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം ആണെന്ന് വരെ പറയുന്നു. അത്തരം വലിയ വാക്കുകള്‍ എനിക്കെതിരെ ഉപയോഗിക്കരുത്. ബോബി ചെമ്മണ്ണൂർ ചെയ്തത് തെറ്റാണെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണമെന്നും ജയിലില്‍ പോകാന്‍ മടിയില്ല. ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ ചെയ്തത് കൊണ്ട് ജയിലില്‍ പോകാനും മടിയില്ലെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർത്തു.
അതേസമയം, നടി ഹണി റോസിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. രാഹുല്‍ ഈശ്വർ ചാനല്‍ ചർച്ചകളില്‍ അടക്കം പങ്കെടുത്തുകൊണ്ട് നടത്തിയ പരാമർശങ്ങളിലാണ് ഹണി റോസ് പരാതി നൽകിയത്. ഹണിക്കെതിരായ പരാമർശങ്ങളിൽ തൃശ്ശൂർ സ്വദേശിയായ സലിം ഇന്ത്യയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications