Exclusive:'എന്തിന്റെ പേരിലാണ് ചീമുട്ട എറിയുന്നത്, ഞാന്‍ ആരൊടെങ്കിലും എന്തെങ്കിലും ഉപദ്രവം ചെയ്‌തോ?': ഹണി റോസ്
കൊച്ചി: വിവാദങ്ങൾക്ക് ശേഷം ആദ്യമായി ഉദ്ഘാടനത്തിന് എത്തിയപ്പോൾ ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ഹണി റോസിന് ലഭിച്ചത്. ഒഴിഞ്ഞ സദസ്സിന് മുന്നിലായിരിക്കും ഹണി റോസിന് ഉദ്ഘാടനം നടത്തേണ്ടി വരിക എന്ന ഭീഷണികൾ സോഷ്യൽ മീഡിയയിൽ പലരും മുഴക്കിയിരുന്നെങ്കിലും ജനസാഗരം തന്നെയാണ് താരത്തെ കാണാനെത്തിയത്.
ഉദ്ഘാടനത്തിന് എത്തുമ്പോൾ ചീമുട്ട എറിയും ആരും വരില്ല എന്നൊക്കെ പലരും സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇട്ടിരുന്നുവെങ്കിലും വെർച്വൽ ലോകം അല്ല യഥാര്‍ത്ഥ ലോകം എന്ന് ഉറപ്പ് തരുന്ന കാഴ്ചയാണ് ഉദ്ഘാടനത്തിനെത്തിയപ്പോൾ കണ്ടതെന്ന് ഹണി റോസ് വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.

സാധാരണ മനുഷ്യരാണ് തന്നെ കാണാൻ വരുന്നതെന്നും സ്നേഹത്തോടെയാണ് തന്നോട് പെരുമാറുന്നതെന്നും ഹണി റോസ് പറഞ്ഞു. പരാതി നൽകിയ ശേഷം തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തെക്കുറിച്ചും ഉദ്ഘാടനത്തിന് കോളേജ് വിദ്യാർത്ഥികളെ മനപൂർവ്വം എത്തിച്ചതാണ് എന്ന ആരോപണത്തെക്കുറിച്ചുമൊക്കെ ഹണി റോസ് സംസാരിച്ചു. ഹണി റോസിന്റെ വാക്കുകൾ ഇങ്ങനെ...
'' പലപ്പോഴും സോഷ്യല്‍ അറ്റാക്കിങ് ഒക്കെ നമുക്ക് നേരെ ഉണ്ടാകുമ്പോഴും ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ പബ്ലിക്കുമായിട്ടുള്ള ഇന്ററാക്ഷനില്‍ ഇതുമായി യാതൊരു രീതിയിലും നമുക്ക് കണക്ഷന്‍ തോന്നില്ല.
അത് വേറൊരു ലോകം തന്നെയാണ്. അവിടെ സാധാരണ മനുഷ്യരാണ് വരുന്നത്. യഥാര്‍ത്ഥ ലോകം എന്ന് പറയുന്നത് അവിടെയുള്ള മനുഷ്യരാണ്, നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത് പോലെയല്ല. അവര്‍ ഏറ്റവും സ്‌നേഹത്തോടെയാണ് നമ്മളോട് പെരുമാറുന്നത്.
അവരുടെ ഏറ്റവും വിലപിടിച്ച സമയം നമുക്ക് നല്‍കി, പൊരിവെയിലത്തൊക്കെയാണ് വന്ന് നില്‍ക്കുക, അത് ചെറിയ കാര്യമല്ല. അത്രയും സ്‌നേഹം അവര്‍ കാണിക്കാറുണ്ട്. പലപ്പോഴും ആളുകള്‍ പറയും അവിടെ ആണുങ്ങള്‍ മാത്രമെ വരുള്ളൂ എന്ന്, എന്റെ ഏത് വീഡിയോ നോക്കിയാലും അറിയാം പ്രായമായ അമ്മമാര്‍ തൊട്ട് കൊച്ച് കുട്ടികള്‍ വരെ വരാറുണ്ട്.
എല്ലാവരും ഒരേ പോലെ സ്‌നേഹമാണ് കാണിക്കുന്നത്. ഇത്രയും വിവാദത്തിന്റെ ഇടയില്‍ നിന്നപ്പോഴും എനിക്ക് തോന്നുന്നത് ഒരു വലിയ ക്യാംപെയ്ന്‍ പോലെ കുറച്ച് ആളുകള്‍ പറയുന്നുണ്ടായിരുന്നു ചീമുട്ട എറിയും അതാണ്, ഇതാണ്, ആരും വരില്ല എന്നൊക്കെ പറഞ്ഞ് കമന്റ് സെക്ഷനില്‍ ചിലര്‍ എഴുതിയിരുന്നു.
ഉദ്ഘാടനത്തിന് പോകുമ്പോള്‍ അത്രയും സ്‌നേഹമാണ് അവര്‍ കാണിക്കുന്നത്. അതും വെര്‍ച്വല്‍ വേള്‍ഡുമായി യാതൊരു ബന്ധവുമില്ലെന്ന് അവിടെ ചെല്ലുമ്പോള്‍ മനസ്സിലാവും. ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ എന്റെയൊരു എക്‌സപീരിയന്‍സ് അങ്ങനെയാണ് സോഷ്യല്‍മീഡിയയില്‍ കമന്റ് എഴുതുന്ന ആളുകളൊന്നും റിയല്‍ ലൈഫില്‍ കാണില്ല. റിയല്‍ ലൈഫില്‍ ഇറങ്ങിനടക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്ത രീതിയില്‍ ആണ് ആളുകള്‍ പറയുന്നത്.
ഈയൊരു പ്രശ്‌നം ഉണ്ടായപ്പോള്‍ നമ്മള്‍ പുറത്തേക്കൊക്കെ ഇറങ്ങുമ്പോള്‍ ആളുകള്‍ ഓടിവന്ന് എനിക്ക് കൈ തന്ന് നന്നായിരുന്നൂട്ടോ, ബോള്‍ഡ് ആയിട്ടുള്ള തീരുമാനമാണ് എടുത്തത് എന്ന് സാധാരണ ചേട്ടന്മാരും ചേച്ചിമാരും ഒക്കെ ഞങ്ങള്‍ക്കും പെണ്‍മക്കളാണ് ഉള്ളത് എന്ന് പറഞ്ഞ് ഇങ്ങോട്ട് വന്ന് സംസാരിക്കും. അതൊക്കെ സോഷ്യല്‍ മീഡിയ അല്ല റിയാലിറ്റി എന്ന് ഉറപ്പ് തരുന്ന കാര്യമാണ്, ഹണി റോസ് പറഞ്ഞു.
കോളേജ് കുട്ടികളെ മനപൂർവ്വം എത്തിച്ചതാണ് എന്നുള്ള ആരോപണത്തിനും താരം മറുപടി പറഞ്ഞു. നെഗറ്റീവ് എല്ലാ കാര്യത്തിലും ഉണ്ടാവും. കോളേജ് കുട്ടികളാണെങ്കിലും അവര്‍ മനുഷ്യരല്ലാ എന്നുണ്ടോ. ഉദ്ഘാടനം കാണാന്‍ വരുന്നതും മനുഷ്യര്‍ അല്ലേ. പല ഏജ് ഗ്രൂപ്പിലുള്ളവര്‍ ഉണ്ടാവും ചെറിയ കുട്ടികള്‍ ഉണ്ടാവും, വലിയ ആളുകള്‍ ഉണ്ടാവും, മുതിര്‍ന്നവര്‍ ഉണ്ടാവും നല്ല പ്രായമായര്‍ ഉണ്ടാവും. കോളേജ് കുട്ടികളായാലും സ്‌കൂള്‍ കുട്ടികളായാലും അവരും മനുഷ്യരല്ലേ.
ഞാന്‍ കൊടുത്ത പരാതിയും ഞാന്‍ മുന്നോട്ട് വെച്ച കാര്യവും ഭയങ്കര ജനുവിനാണ്. 100 ശതമാനം ജെനുവിനാണ് എന്ന് എനിക്കും ഈ കണ്ട് നിന്ന ആളുകള്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകള്‍ക്കുമെല്ലാം അറിയാം. ഇതെല്ലാം പുറത്ത് കിടക്കുന്ന വിഷയങ്ങളാണ്.
ഞാന്‍ ക്രിയേറ്റ് ചെയ്ത കാര്യങ്ങളല്ല, ഒരു വാക്ക് പോലും ഞാന്‍ ക്രിയേറ്റ് ചെയ്തിട്ടില്ല. എന്നിട്ടും പരാതിപ്പെട്ട ആള്‍ക്ക് നേരെയാണ് അറ്റാക്ക് വരുന്നത്, അതാണ് വിചിത്രമായ കാര്യം. എന്നെ പറ്റയാണ് പറയുന്നത്. നിങ്ങളുടെ ജോലി നഷ്ടപ്പെടുത്തും, നിങ്ങള്‍ വരുമ്പോള്‍ ചീമുട്ട എറിയുമെന്ന്. എന്തിന്റെ പേരിലാണ് ചീമുട്ട എറിയുന്നത്, ഞാന്‍ ആരൊടെങ്കിലും എന്തെങ്കിലും ഉപദ്രവം ചെയ്‌തോ? അതൊരു വലിയ ചോദ്യചിഹ്നമാണ്.
നമ്മള്‍ ഒരു പരാതിക്കാരിയായി മാറയപ്പോഴാണ് ഇതൊക്കെ. എനിക്ക് ഇത്രയും സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടായിട്ടും ഇങ്ങനെയൊക്കെ ഉള്ള ബുദ്ധിമുട്ടുകള്‍ ഞാന്‍ അനുഭവിക്കുമ്പോള്‍ നാട്ടിലെ സാധാരണ പെണ്‍കുട്ടികള്‍ ഇങ്ങനൊരു അക്രമം ഉണ്ടായാല്‍ എങ്ങനെയാണ് നേരിടുക.
നമ്മള്‍ പലപ്പോഴും പറയും എന്തുകൊണ്ടാണ് ആ സമയത്ത് നിങ്ങള്‍ പ്രതികരിച്ചില്ലാ എന്ന്. ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ നമ്മള്‍ ഫേസ് ചെയ്യേണ്ടിവരും. എനിക്ക് പോലും ഇത്രയൊക്കെ ഫേസ് ചെയ്യേണ്ടി വന്നെങ്കില്‍ സാധരാണക്കാര്‍ എന്തൊക്കെയായിരിക്കും അനുഭവിക്കേണ്ടി വരിക എന്നുള്ളത് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് പേടി തോന്നുന്നു.
അപ്പോള്‍ എങ്ങനെയാണ് ആളുകള്‍ മുന്നോട്ട് വരിക. പരാതിക്കാരി എന്ന് പറയുന്ന വ്യക്തിയുടെ യോഗ്യത എന്നാണ് ആദ്യം നോക്കുന്നത്. നിങ്ങള്‍ മാന്യമായിട്ടാണോ വസ്ത്രം ധരിച്ചിരുന്നത്. എനിക്ക് നേരെയുള്ള ആക്രമണം ഞാന്‍ മാന്യമായിട്ട് വസ്ത്രം ധരിച്ചില്ല എന്ന് പറഞ്ഞാണ്.
ചിലര്‍ പറയുന്നു നിങ്ങള്‍ കറക്ട് സമയത്ത് പ്രതികരിക്കണമായിരുന്നു, ഇത്രയും നാള് കഴിഞ്ഞിട്ടാണോ എന്ന്. നമ്മള്‍ കൊടുത്ത പരാതി എന്താണ് എന്ന് മനസ്സിലാക്കാതെ, നാല് മാസം മുമ്പ് നടന്നൊരു സംഭവം വെച്ച് എന്തിനാണ് ഇപ്പോള്‍ കൊടുക്കുന്നത് എന്നാണ് പറയുന്നത്.
എന്നെ സംബന്ധിച്ച് പരാതി കൊടുത്തതിന്റെ തലേദിവസം വരെയും ഞാന്‍ ആ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ടിന്യൂസ് പ്രോസസ് എന്നാണ് ഇട്ടേക്കുന്നത്. തുടര്‍ന്ന് എന്നുള്ള വാക്ക് കൂടിയുണ്ട് അവിടെ.
ഇതൊന്നും മനസ്സിലാക്കാതെ ഒരു പരാതിക്കാരിയെ എത്രത്തോളം അറ്റാക്ക് ചെയ്യുന്നുവെന്നതാണ് കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് മാത്രം, റിയല്‍ ലൈഫില്‍ അല്ല. റിയല്‍ ലൈഫില്‍ ഒരു വ്യക്തി പോലും നിങ്ങള്‍ ഒന്നുകൂടി ആലോചിക്കണമായിരുന്നു എന്ന രീതിയില്‍ സംസാരിച്ചിട്ടില്ല, ഹണി റോസ് പറഞ്ഞു.
ഞാന്‍ അനുഭവിച്ച കാര്യം തന്നെ ബാക്കി പല സ്ത്രീകളും അനുഭവിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഈ വ്യക്തിയില്‍ നിന്ന് പോലും എന്റെ സഹപ്രവര്‍ത്തകരൊക്കെ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒരാള്‍ പരാതി കൊണ്ടുവരുമ്പോള്‍ എന്തുകൊണ്ട് നേരത്തെ കൊടുത്തില്ല, ഒരു വര്‍ഷം മുന്‍പ് നടന്ന കാര്യം ഇപ്പോള്‍ പരാതിപ്പെടാന്‍ നില്‍ക്കരുത് ഇങ്ങനെയൊക്കെയാണ് പറയുന്നത്. സ്‌ത്രീകള്‍ കൂടിയാണ് ഇത് പറയുന്നത്. എനിക്ക് ഭയങ്കര ഷോക്കിങ് ആയിപ്പോയി ആ ഒരു കാര്യം.
എല്ലാവരും ഒരേപോലെ പ്രതികരിക്കണമെന്നില്ലല്ലോ. സ്വിച്ച് ഇടുന്ന പോലെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന സിസ്റ്റം ആയിരിക്കില്ല നമ്മുടെ തലയില്‍. മാനസികാവസ്ഥ അങ്ങനെയായിരിക്കണമെന്നില്ല.
കേസ് കൊടുക്കുന്ന വ്യക്തിയെ പിന്തുണയ്ക്കാന്‍ യാതൊരു താത്പര്യവുമില്ലാതെ എങ്ങനെയെങ്കിലും അവരെ പിന്തിരിപ്പിക്കാനും ഉപദ്രവിക്കാനും നോക്കുന്ന, സ്ത്രീകളുടെ ഭാഗത്ത് നിന്ന് പ്രത്യേകിച്ചും, അത് എനിക്ക് അതിശയമുണ്ടാക്കി. സ്ത്രീകളാണ് ആദ്യം പറയുന്നത് നിങ്ങള്‍ക്ക് നേരത്തെ കൊടുക്കാന്‍ പാടില്ലായിരുന്നോ എന്ന്. അങ്ങനെയൊരു കാലയളവ് ഉണ്ടോ പരാതി കൊടുക്കുന്നതിന്.. ഇന്ന സമയത്തിനുള്ളില്‍ കൊടുത്താല്‍ മാത്രമെ അതിന് വീര്യമുണ്ടാവുകയുള്ളു എന്നൊത്തെ ഉണ്ടോ, എനിക്ക് അറിയില്ല, ഹണി റോസ് പറഞ്ഞു.












Click it and Unblock the Notifications