എകെ ശശീന്ദ്രൻ ശല്യപ്പെടുത്തിയിട്ടില്ല.. ഫോണിൽ അശ്ലീലവും പറഞ്ഞിട്ടില്ല! ക്ലീൻചിറ്റ് നൽകി പരാതിക്കാരി
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ വിക്കറ്റ് തെറിക്കലായിരുന്നു ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റേത്. ബന്ധുത്വ നിയമന വിവാദത്തില്‍ ഇപി ജയരാജന്‍ പുറത്ത് പോയതിന് പിന്നാലെ ഫോണ്‍ കെണിയില്‍ കുടുങ്ങിയാണ് ശശീന്ദ്രന്‍ പുറത്തേക്ക് പോയത്. പുതുതായി സംപ്രേഷണം തുടങ്ങുന്ന ചാനലൊരുക്കിയ കെണിയിലാണ് ശശീന്ദ്രന്‍ കുരുങ്ങിയത്. ശശീന്ദ്രന് പകരം മന്ത്രിയായ തോമസ് ചാണ്ടിയും പുറത്തായി. നിലവില്‍ എന്‍സിപിക്ക് മന്ത്രിയില്ല. ശശീന്ദ്രന് തിരിച്ച് വരവിന് കളമൊരുക്കിക്കൊണ്ട് ഫോണ്‍കെണി കേസില്‍ വന്‍ ട്വിസ്റ്റാണ് കോടതിയില്‍ സംഭവിച്ചിരിക്കുന്നത്.
ഭാവനയുടെ വിവാഹത്തിനോ വിരുന്നിനോ ക്ഷണിച്ചില്ല.. നൈസായി ഒഴിവാക്കപ്പെട്ടതിൽ ഇന്നസെന്റിന്റെ പ്രതികരണം
കോളിളക്കമുണ്ടാക്കി കേസ്
ചാനല്‍ ലോഞ്ചിംഗിന്റെ ഭാഗമായാണ് അന്നത്തെ ഗതാഗത മന്ത്രിയായ എകെ ശശീന്ദ്രനും വീട്ടമ്മയും തമ്മിലുള്ള ഫോണ്‍ സംഭാഷണം എന്ന തരത്തില്‍ വാര്‍ത്ത പുറത്ത് വന്നത്. സഹായത്തിനായി സമീപിച്ച വീട്ടമ്മയെ മന്ത്രി ദുരുപയോഗപ്പെടുത്തി എന്നതായിരുന്നു ചാനല്‍ വാര്‍ത്ത. എന്നാല്‍ ഇത്തരം മാധ്യമപ്രവര്‍ത്തനം തെറ്റാണ് എന്ന തരത്തില്‍ ചാനലിന് എതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നുവന്നു.
ഫോൺകെണിയിൽ കുടുക്കി
മാത്രമല്ല സര്‍ക്കാരും വിഷയത്തില്‍ ഗൗരവമായി ഇടപെടും എന്നായപ്പോള്‍ ചാനല്‍ മേധാവി സത്യം തുറന്ന് പറഞ്ഞ് രംഗത്ത് വന്നു. ചാനലിലെ ജീവനക്കാരിയെ ഉപയോഗിച്ച് മന്ത്രിയെ ഫോണ്‍ കെണിയില്‍ കുടുക്കിയതാണ് എന്നതായിരുന്നു വെളിപ്പെടുത്തല്‍. ചാനലിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
കേസില്ലെന്ന് പരാതിക്കാരി
അതേസമയം മാധ്യമപ്രവര്‍ത്തക മന്ത്രിക്കെതിരായ പരാതിയുമായി മുന്നോട്ട് പോവുകയും ചെയ്തു. എന്നാല്‍ പരാതിയില്ലെന്നും കേസ് റദ്ദാക്കണം എന്നും യുവതി കോടതിയില്‍ ആവശ്യപ്പെടുകയുണ്ടായി. ഇതോടെ കേസ് അവസാനിക്കുമെന്നും ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുമെന്നുമുള്ള പ്രതീതിയുണ്ടായി. എന്നാല്‍ അതുണ്ടായില്ല.
അനുകൂലമായി മൊഴിമാറ്റം
കേസ് റദ്ദാക്കണം എന്ന ഹര്‍ജി പരാതിക്കാരി തന്നെ പിന്‍വലിച്ചു. കോടതി ഈ ഹര്‍ജിയില്‍ വിധി പറയുന്നതിന് തൊട്ടുമുന്‍പായിരുന്നു പരാതിക്കാരിയുടെ പിന്മാറ്റം. ഇതോടെ ശശീന്ദ്രന്റെ മന്ത്രിസ്വപ്‌നങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയേറ്റു. എന്നാല്‍ ഇന്ന് കേസ് പരിഗണിക്കവേ പരാതിക്കാരി ശശീന്ദ്രന് അനുകൂലമായി മൊഴി മാറ്റിയിരിക്കുകയാണ്.
ശശീന്ദ്രൻ ശല്യപ്പെടുത്തിയിട്ടില്ല
ശശീന്ദ്രനെതിരായ ലൈംഗികാരോപണക്കേസില്‍ പരാതിയില്ലെന്ന് യുവതി കോടതിയെ അറിയിച്ചു. ശശീന്ദ്രന്‍ തന്നെ ശല്യം ചെയ്തിട്ടില്ലെന്നും അശ്ലീല സംഭാഷണം നടത്തിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി. ഫോണില്‍ സംസാരിച്ചത് ശശീന്ദ്രന്‍ തന്നെയാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
തിരിച്ചുവരവിന് അവസരം
തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ ശനിയാഴ്ച കോടതി വിധി പറയും. ശശീന്ദ്രന് എതിരെ പരമാവധി മൂന്ന് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. എന്നാല്‍ പരാതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തക പിന്നോക്കം പോയതോടെ ശശീന്ദ്രന് മുന്നില്‍ വീണ്ടും പ്രതീക്ഷയുടെ വഴി തെളിയുകയാണ്.
ചാനലിന് കുരുക്ക്
അതേസമയം പരാതിക്കാരി മൊഴി മാറ്റിയതോടെ ചാനല്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ചാനല്‍ സിഇഒ ആയിരുന്ന ആര്‍ അജിത്ത് കുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍ ജയചന്ദ്രന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചും ഹൈടെക് സെല്ലും ചാനലിനെതിരെ അന്വേഷണം നടത്തുകയുണ്ടായി.
കമ്മീഷൻ റിപ്പോർട്ട് ഗുരുതരം
ഫോണ്‍കെണി വിവാദത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും നടത്തുകയുണ്ടായി. ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷനാണ് അന്വേഷണം നടത്തിയത്. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണം എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. കേസില്‍ മാധ്യമപ്രവര്‍ത്തക മൊഴി മാറ്റിയ സ്ഥിതിക്ക് ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കുമെന്ന് ഉറപ്പാണ്. അങ്ങനെ വരുമ്പോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാനലിന് എതിരെ സര്‍ക്കാര്‍ നടപടിയെടുത്തേക്കാം.